2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

ജനന-മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധം


രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു. 

ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

ജനന സർട്ടിഫിക്കറ്റ് ഒരു വ്യക്തിയുടെ ജനന തിയതിയുടെയും സ്ഥലത്തിന്റെയും ഔദ്യോഗിക രേഖയായി കണക്കാകും. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023-ന്റെ ആരംഭത്തിലോ അതിന് ശേഷമോ ജനിച്ച വ്യക്തികൾക്ക് ഭേദഗതികൾ ബാധകമാകും. ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് ജനന സർട്ടിഫിക്കറ്റ് നൽകും.  

ആധാർ നമ്പർ ഉൾക്കൊള്ളുന്ന ജനന സർട്ടിഫിക്കറ്റിൽ സ്‌കൂൾ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, വിവാഹം രജിസ്റ്റർ ചെയ്യൽ, സർക്കാർ ജോലിക്ക് അപേക്ഷിക്കൽ, പാസ്‌പോർട്ട് നേടൽ, ആധാർ വാങ്ങൽ തുടങ്ങിവയ്ക്കെല്ലാം ഉപയോഗിക്കാനാകും. ആഗോള തലത്തിൽ ജനന-മരണ ഡാറ്റയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പുതിയ നിയമ നിർമാണം സുപ്രധാനമായ ഈ ജീവിത സംഭവങ്ങളുടെ കൃത്യവും സമഗ്രവുമായ വിവര ശേഖരണവും ഡോക്യുമെന്റേഷനും പ്രാപ്തമാക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

0 comments: