2021, ഒക്‌ടോബർ 9, ശനിയാഴ്‌ച

മന്ത്രിസഭ തീരുമാനം : സർക്കാർ സേവനങ്ങൾക്ക് ഇനി ഫീസില്ല ; ഫോമുകൾ ലഘൂകരിക്കും

                                  


സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അപേക്ഷാ ഫാറങ്ങള്‍ പരിമിതപ്പെടുത്താനും   അവ ഒരു പേജില്‍ തന്നെ ലഘൂകരിക്കാനും  തീരുമാനിച്ചു . എന്നാൽബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസുകൾക്ക്  മാറ്റമുണ്ടാകില്ല .

തീരുമാനം ഇതാണ്

  • പൗരന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും.
  • ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നത്താണ് .
  • സര്‍ട്ടിഫിക്കറ്റിന്റെ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവ് വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം
  • പ്രത്യേക ആവശ്യത്തിനാണ്  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ഇനി രേഖപ്പെടുത്തില്ല.
സേവനങ്ങള്‍ക്കുള്ള രേഖകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ട)
ഇഡബ്ല്യുഎസ് (EWS), എസ്.സി - എസ്.ടി. വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ നിലവിലെ രീതിക്ക് മാറ്റമൊന്നും ഉണ്ടാകില്ല .
നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ പിന്നീട് ഭേദഗതി വരുത്തും.
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ മതിയാകും.
കേരളത്തിന് പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തന്നെ കൊടുക്കണം.
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം.
റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാര്‍ഡ്/ഏറ്റവും പുതിയ ഇലക്‌ട്രിസിറ്റി ബില്‍/കുടിവെള്ള ബില്‍/ടെലിഫോണ്‍ ബില്‍/കെട്ടിട നികുതി രസീത് എന്നിവയില്‍ ഒന്ന് മതി.
ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
എസ്‌എസ്‌എല്‍സി ബുക്ക്/ വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
അല്ലാത്തപക്ഷം അപേക്ഷകന്‍ സത്യവാങ്മൂലം അടക്കം വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം (ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം.)
ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കുള്ള 'ജീവന്‍ പ്രമാണ്‍' ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാം. ഇത് ട്രഷറിയിലും ബാങ്കുകളിലും കിട്ടുന്നതാണ്.
വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി.
റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാറോ നല്‍കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
അപേക്ഷകന്റെ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് തന്നെ കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
തിരിച്ചറിയല്‍ രേഖയില്ലാത്ത പൗരന്മാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷകന്റെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലോ വിദ്യാഭ്യാസ രേഖയിലോ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ജാതി സര്‍ട്ടിഫിക്കറ്റിന് പകരം പരിഗണിക്കാം.
അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരിലൊരാളുടെ എസ്.എസ്.എല്‍.സി. ബുക്കിലോ വിദ്യാഭ്യാസ രേഖയിലെയോ ജാതി തെളിവായി പരിഗണിക്കാം.
ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കും.
ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത്  തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഇതിനായി സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് ലോഗിന്‍ സൗകര്യം നല്‍കും. ഇതുവഴി ബന്ധപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷന്‍ പൂര്‍ത്തീകരിച്ച്‌, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുന്‍കൂട്ടി അറിയിച്ച്‌ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും .

0 comments: