2022, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ഫ്ലിപ്‌കാര്‍ട്ട് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് 45 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

 വിപണിയില്‍ പുതിയ തന്ത്രങ്ങളൊരുക്കി ഇ കൊമേഴ്സ് വെബ്‌സൈറ്റായ ഫ്ലിപ്‌കാര്‍ട്ട്. 'ഫ്ലിപ്‌കാര്‍ട്ട് ക്വിക്ക് ഡെലിവറി സര്‍വീസ്' വഴി വെറും 45മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യുക എന്നതാണ് പുതിയ പദ്ധതി.

ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായാണ് ക്വിക്ക് ഡെലിവറി സേവനം 90മിനിറ്റില്‍ നിന്നും 45മിനിറ്റായി കുറച്ചിരിക്കുന്നത്. നിലവില്‍ ബംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട്, ഡണ്‍സോ തുടങ്ങിയ ഇ കൊമേഴ്സ് കമ്പനികൾ  15 മുതല്‍ 20 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് ഫ്ലിപ്കാര്‍ട്ടിന്റെ ഈ തീരുമാനം. എന്നാല്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡോര്‍ ഡെലിവറി എന്നത് പ്രായോഗികമായ മോഡലല്ലെന്നാണ് ഫ്ലിപ്കാര്‍ട്ടിന്റെ നിരീക്ഷണം. ഇതുകൊണ്ടാണ് ക്വിക്ക് ഡെലിവറി സമയം 45മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് ഫ്ലിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവില്‍ 14 നഗരങ്ങളിലാണ് 90 മിനിറ്റിനുള്ളില്‍ ഡെലിവറി സേവനം ലഭ്യമായിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 200 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ഫ്ലിപ്കാര്‍ട്ട് പദ്ധതിയിടുന്നത്. ഇപ്പോള്‍ ഹൈദരാബാദിലും ബംഗളൂരുവിലും മാത്രം ലഭ്യമാകുന്ന പച്ചക്കറികള്‍,പഴങ്ങള്‍ എന്നിവ ഡെലിവറി ചെയ്യുന്ന സേവനം അധികം വൈകാതെ തന്നെ കൂടുതല്‍ നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻമ്പാണ്  ക്വിക്' എന്ന സേവനം ബംഗളൂരുവില്‍ ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ , സ്റ്റേഷണറി സാധനങ്ങള്‍ എന്നിവയാണ് എത്തിച്ചിരുന്നത്. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. പിന്‍കോഡ് കേന്ദ്രീകൃത ഡെലിവറി സിസ്റ്റമല്ല മറിച്ച്‌ ലൊക്കേഷന്‍ അനുസരിച്ചുള്ള ഡെലിവറി സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡെലിവറി വേഗത്തിലാക്കാനും അഡ്രസ് തെറ്റിപ്പോകുന്നത് തടയാനും കഴിയുമെന്നാണ് കമ്പനി കരുതുന്നത് .

0 comments: