2021, ജൂലൈ 23, വെള്ളിയാഴ്‌ച

സ്വർണ്ണ പണയ വായ്പയിൽ നിയമം കടുപ്പിച്ച് RBI,


 സാധാരണക്കാർക്ക് സ്വർണം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം പണത്തിനു മുട്ടുവരുമ്പോൾ പണയം വച്ച് കാര്യം നിവർത്തിക്കാമെന്നതാണ്.സ്വർണ ഈടിന്മേൽ വളരെ വലിയ തുക പോലും ബാങ്കുകൾ വായ്പ നൽകാൻ തുടങ്ങി.വായ്പ തിരിച്ചടച്ചില്ലെങ്കിലും സ്വർണം ലേലം ചെയ്തു കുടിശിക ഈടാക്കാമെന്നതിനാൽ സ്വർണവായ്പ നൽകാൻ ബാങ്കുകൾ തമ്മിൽ വലിയ മത്സരവും നടക്കുന്നുണ്ട്.ഇതിനിടയിലാണ് അർബൻ സഹകരണ ബാങ്കുകളുടെ സ്വർണപ്പണയ വായ്പയ്ക്ക് കർക്കശമായ ചില നിബന്ധനകളുമായി റിസർവ് ബാങ്ക് രംഗത്തുവന്നിരിക്കുന്നത്.പണയസ്വർണം തൊണ്ണൂറു ദിവസമാകുമ്പോൾ തിരികെ എടുക്കണമെന്നാണു നിർദ്ദേശം.നിലവിൽ പലിശയടച്ച് അതു പുതുക്കാൻ ഇടപാടുകാരനെ അനുവദിച്ചിരുന്നു.ഈ സൗകര്യത്തിനാണ് റിസര്‍വ് ബാങ്ക് പൂട്ടിട്ടത്. നിശ്ചിതദിവസം കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കില്‍ വായ്പക്കാരനെ കുടിശികക്കാരനാക്കി കണക്കാക്കും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെ നടപടിയും സ്വീകരിക്കും. ജൂലായ് ഒന്നു മുതല്‍ 90 ദിവസത്തിന് ശേഷം പണയം പുതുക്കിവയ്ക്കുന്നത് വിലക്കി.

വായ്പാകാലവധി കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കില്‍ നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) കണക്കാക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 91 ദിവസമായാല്‍ സ്വന്തം പേരില്‍ പുതുക്കാനാവില്ല. മുഴുവന്‍ തുകയും പലിശയും അടച്ച്‌ പണയം തിരിച്ചെടുക്കുകയാണ് പോംവഴി. അടച്ചില്ലെങ്കില്‍ പണയസ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാം.

കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം നിരവധി പേര്‍ക്ക് കാലവധിക്കകം വായ്പത്തുകയോ പലിശയോ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കുകളില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും വിവരം അറിഞ്ഞത്. സ്വന്തം പേരില്‍ പുതുക്കാന്‍ കഴിയാതെ വന്നതോടെ വായ്പത്തുക നല്‍കി ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയാണ് പണയ സ്വര്‍ണം നഷ്‌ടപ്പെടുന്നത് ഒഴിവാക്കിയത്.

നിര്‍ദേശം ഇങ്ങനെ

  • 90 ദിവസം കഴിഞ്ഞ സ്വര്‍ണപ്പണയ വായ്‌പ പുതുക്കി നല്‍കരുത്
  • തുടര്‍ച്ചയായി 90 ദിവസം കുടിശിക വന്നാല്‍ കിട്ടാക്കടം (എന്‍.പി.എ) ആയി കണക്കാക്കും
  • 91 ദിവസം കഴിഞ്ഞാല്‍ സ്വന്തം പേരില്‍ പുതുക്കാനാവില്ല

നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) മാറിയാല്‍ പണയം വച്ചവരെ കുടിശികക്കാരായി കണക്കാക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതിനാല്‍ ഭാവിയില്‍ വായ്പകള്‍ക്കും മറ്റും ആശ്രയിക്കേണ്ടി വരുമ്ബോള്‍ വിനയാകുമെന്നാണ് ആശങ്ക. അത്യാവശ്യങ്ങള്‍ക്കായി ചെറിയ തുകയ്ക്ക് ആശ്രയിക്കുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്കുള്ള നിബന്ധന കെണിയായി മാറുമെന്ന് സഹകാരികള്‍ പറയുന്നു.

വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാത്തതിന് സംസ്ഥാനത്തെ നാലു ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പിഴ ഈടാക്കി. മുമ്ബ് നിലവിലുള്ള വ്യവസ്ഥയാണെങ്കിലും ജൂലായ് ഒന്നു മുതലാണ് കര്‍ശനമാക്കിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസാണ് ഇതുസംബന്ധിച്ച ഉത്തരവ് ബാങ്കുകള്‍ക്ക് നല്‍കിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിബന്ധന ബാധകമാക്കിയിട്ടില്ല.അത്യാവശ്യ സന്ദർഭങ്ങളിലാകും ആളുകൾ സ്വർണവുമായി ധനകാര്യ സ്ഥാപനങ്ങളിലേക്കു ഓടുന്നത്.അമിതപലിശ ഈടാക്കുന്ന സ്വകാര്യ പണയസ്ഥാപനങ്ങളെ പരോക്ഷമായി സഹായിക്കുന്ന ഏർപ്പാടാണിത്. റിസർവ് ബാങ്ക് ഇപ്പോൾ അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധന അചിരേണ മറ്റു ബാങ്കുകൾക്കും ബാധകമാക്കുമോ എന്ന ആശങ്കയും പൊതുവേയുണ്ട്. അർബൻ ബാങ്കുകളെ ഞെരുക്കാനുള്ള പുതിയ നിബന്ധനകൾ പുനഃപരിശോധിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതാണ്.

0 comments: