അവധിയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു പോകാനാവാതെ പ്രതിസന്ധിയിൽ. ജീവിക്കാനായി പ്രവാസത്തിലേക്ക് ചുവടുമാറിയ പതിനായിരക്കണക്കിന് മലയാളികളാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ മാസങ്ങളായി നാട്ടിൽ കഴിയുന്നത്.ഇതിനിടയിലാണ് ചില ആശ്വാസം നൽകുന്ന വാർത്തകൾ തേടിയെത്തുന്നത് .കോവിഡിന്റെ മൂർദ്ധന്യത്തിൽ യാത്രാ വിലക്കേർപ്പെടുത്തിയിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎഇ. താമസവീസ കാലാവധി അവസാനിക്കാത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്.
ഇനി യുഎഇ റസിഡന്റ് വീസയുള്ളവർക്ക് ഇവിടേക്ക് പറക്കാം. യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനു ശേഷം മാത്രമേ യാത്രാ അനുമതി ലഭിക്കൂ. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും കരുതണം.
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഉഗാണ്ട, നേപ്പാൾ, നൈജീരിയ എന്നീ രാജ്യങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്രയ്ക്ക് നാല് മണിക്കൂർ മുൻപ് കോവിഡ് പരിശോധനയും നടത്തണം. വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ സമിതിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം വിസിറ്റിംഗ് വീസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവില്ല.
യുഎഇയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, യുഎഇ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും റസിഡന്റ് വീസയുള്ളവരിൽ മാനുഷിക പരിഗണന അർഹിക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും വാക്സിൻ സ്വീകരിച്ചില്ലെങ്കിലും മടങ്ങിയെത്താം.
0 comments: