2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഹാജർ നിർബന്ധമില്ല: ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ല; ഒടുവിൽ നാളെ മുതൽ കോളേജുകൾ തുറക്കുന്നു.



നീണ്ട ഒന്നര വർഷത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സംസ്ഥാനത്ത് നാളെ കോളേജുകൾ ആരംഭിക്കും.

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് തുറക്കുന്നത്. സൗകര്യങ്ങൾ കുറവുള്ള കോളേജുകളിൽ ബിരുദ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം .

പകുതി വീതം വിദ്യാർത്ഥികളെ ഒരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ ,പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്തണം. ക്ലാസുകൾക്ക് സമയക്രമവും നൽകിയിട്ടുണ്ട്. രാവിലെ എട്ടര മുതൽ ഒന്നര വരെ ഒമ്പതു മുതൽ മൂന്നു വരെ ഒമ്പതര മുതൽ മൂന്നര വരെ പത്തു മുതൽ നാലു വരെ.ഇതിൽ ഒന്ന് കോളേജ് കൗൺസിലുകൾക്ക് തിരഞ്ഞെടുക്കാം. സൗകര്യമുളളവയിൽ മുഴുവൻ വിദ്യാർത്ഥികളെയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉൾകൊള്ളിക്കാൻ അനുമതിയുണ്ട്. എല്ലാ ആഴ്ച്ചയിലും 25 മണിക്കൂർ ക്ലാസ് എന്ന രീതിയിൽ ഓൺലൈൻ - ഓഫ്ലൈൻ ക്ലാസുകൾ ഉൾപ്പെടുത്തി കൊണ്ട് ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.

എഞ്ചിനീയറിംഗ് കോളേജുകൾക്ക് ദിവസവും 6 മണിക്കൂർ ക്ലാസുണ്ടാവും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ മുഴുവൻ ഉൾക്കൊള്ളിച്ച് കൊണ്ടായിരിക്കും ക്ലാസുകൾ നടത്തുക. കോളേജുകളിലെ അണുനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയായി.

ഒന്നര വർഷത്തെ കലാലയജീവിതമാണ്  വിദ്യാർത്ഥികൾക്ക് നഷ്ടമായത്. അതു കൊണ്ട് തന്നെ ഹാജർ നിർബന്ധമാക്കിയില്ലെങ്കിലും സ്വമേധയാ ക്ലാസിൽ വരുമെന്ന പ്രതീക്ഷയുണ്ടെന്ന് മന്ത്രി ആർ ബിന്ദു സൂചിപ്പിച്ചു.ഈ മാസം 18 ന് മുഴുവൻ ക്ലാസുകളും തുറക്കുന്നതിൽ തീരുമാനമായിട്ടില്ല.കോളേജ് തുറന്നതിനു ശേഷമുള്ള സാഹചര്യത്തിനനുസരിച്ചേ തീരുമാനം എടുക്കാനാവൂ എന്ന് മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു .

കോളേജുകൾ തുറക്കുന്നത് കൊണ്ട് ഹോസ്റ്റലുകളും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാക്സിനേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്.സ്പെഷ്യൽ ഡ്രൈവിലൂടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം. സ്കൂളുകളിലും ഹാജർ നിർബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു

0 comments: