വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്‌ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാൻ തീരുമാനം. കേന്ദ്രസർക്കാർ ഊർജ്ജ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും സ്മാർട് മീറ്റർ സംവിധാനം നടപ്പിലാക്കുന്നത്. പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ സംവിധാനമാണിത്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് നീക്കം. നിലവിലുള്ള മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് മീറ്ററുകള്‍ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്..സംസ്ഥാനം അംഗീകരിച്ചു. സഹകരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ സംഗതി നടപ്പാക്കിയാല്‍ വായ്പാ പരിധി കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്താകെ നടപ്പാക്കാന്‍ 65000കോടിയോളം രൂപ ചെലവ് വരുന്ന ഭീമന്‍ പദ്ധതിയാണിത്. ഇത്രയധികം പണം മുടക്കി കേന്ദ്രവും അതിന് വഴങ്ങി സംസ്ഥാനങ്ങളും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്റെ പിന്നിലുള്ള താത്‌പര്യമെന്താണ് ? ജനത്തെ സേവിക്കാനുള്ള വ്യഗ്രതയാണോ? കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും ഇതുവരെയുള്ള നടപടികള്‍ കണ്ടാല്‍ ആരും ഇങ്ങനെയൊക്കെ സംശയിച്ചുപോകും. അവര്‍ക്ക് നേട്ടമുണ്ടാകാത്ത ഒരുകാര്യത്തിനും ഇപ്പോള്‍ സര്‍ക്കാരുകള്‍ ഇറങ്ങിപ്പുറപ്പെടില്ല. .കേരളത്തിൽ ഒന്നേകാല്‍ കോടി വൈദ്യുതി ഉപഭോക്താക്കളുണ്ട്. ഇവരെല്ലാം സ്മാര്‍ട്ട് മീറ്റര്‍ വാങ്ങിയാല്‍ 900 ഗുണം ഒന്നേകാല്‍ കോടി ! രാജ്യത്തെ കാര്യമെടുത്താലോ 42കോടി ഉപഭോക്താക്കള്‍ അത്രയും പേര്‍ സ്മാര്‍ട്ട് മീറ്റര്‍ വാങ്ങിയാലുള്ള ടേണോവര്‍ എത്രയാണ്. പിന്നെ അതിന്റെ സര്‍വീസ്,സാങ്കേതിക സഹായം, സോഫ്റ്റ് വെയര്‍ വില്‌പന, കസ്റ്റമൈസേഷന്‍ തുടങ്ങി എന്തെല്ലാം പുതിയ സേവനങ്ങളാണ് തുടങ്ങുക.
കെ .എസ് .ഇ .ബി .ക്കുള്ള നേട്ടങ്ങൾ
നിലവില്‍ വൈദ്യുതി മീറ്റര്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതലും പൊതുമേഖലയിലാണ്. അവരുടെ പണിപോകും. മീറ്റര്‍ റീഡര്‍ തസ്തികയുണ്ട് എല്ലാസംസ്ഥാനത്തും. അവര്‍ക്കും പണിപോകും. കേരളത്തിലെ 33000 വൈദ്യുതി ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തെ ഇതിന്റെ പേരില്‍ ഒഴിവാക്കാം. ജീവനക്കാരുടെ എണ്ണം മൂന്നില്‍ രണ്ടാക്കി ചുരുക്കാം. കെ.എസ്.ഇ.ബി.യെ ലാഭത്തിലാക്കാം. ഇത് ഒരു നേട്ടം.
രണ്ടാമത്തേക്ക് മുന്‍ വരുമാനവും മുന്‍കൂറായി കിട്ടുമെന്നതാണ്. നിലവില്‍ 12000കോടിയോളമാണ് സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വരുമാനം. മാസത്തെ കണക്കെടുത്താല്‍ ഏതാണ്ട് ആയിരം കോടിരൂപ. ഇത് എല്ലാ മാസവും മുന്‍കൂര്‍ ലഭിക്കും. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ പോകേണ്ട, ബില്‍ കളക്‌ട് ചെയ്യേണ്ട, പ്രിന്റെടുത്ത് അയയ്‌ക്കേണ്ട. എല്ലാവരും മൊബൈല്‍ ഫോണോ ഡി.ടി.എച്ചോ ചാര്‍ജ് ചെയ്യുന്നത് പോലെ മുന്‍കൂര്‍ ചാര്‍ജ്ചെയ്തോളും. കിട്ടുന്ന പണത്തിന്റെ ഒരുമാസത്തെ പലിശ തന്നെ അധിക നേട്ടമാണ് കെ.എസ്.ഇ.ബി.ക്ക്. അതോടെ കെ.എസ്.ഇ.ബി.ക്ക് എല്ലായിടത്തും ബില്‍ കളക്ഷന്‍ ഓഫീസുകള്‍ വേണ്ടെന്നു വെയ്ക്കാം. അതും നേട്ടം.
ഇതിന് പുറമെ ബില്‍ അടച്ചില്ലെങ്കില്‍ കട്ട് ചെയ്യാനും ബില്‍ അടച്ചുകഴിഞ്ഞാല്‍ റീകണക്‌ഷന്‍ കൊടുക്കാനും ആള് പോകേണ്ട. അതും നേട്ടം. ബില്‍ കുടിശിക പിടിച്ചെടുക്കാന്‍ പെടാപ്പാടും വേണ്ട. ഇതിനെല്ലാം പുറമെ ബില്‍കുടിശികയും ഉണ്ടാകില്ല. നിലവില്‍ 3200 കോടിയാണ് കുടിശിക. മൊത്തത്തില്‍ കെ.എസ്.ഇ.ബി.ക്ക് നല്ലകാലമാണ് വരിക.
സര്‍ക്കാരുകള്‍ ഉറച്ചുതന്നെ മുന്നോട്ട്
വൈദ്യുതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച്, കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളിലെ എല്ലാ ഉപഭോക്താക്കള്‍ക്കും (കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ) സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിച്ച് വൈദ്യുതി നല്‍കും. കൃഷി ഒഴികെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും, കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളില്‍ ഇത് ബാധകമായിരിക്കും.
2023 ഡിസംബര്‍ - 2025 മാര്‍ച്ച് കാലയളവില്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകും. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കാനും മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രീ-പെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാം. നിലവില്‍ ഇതിനുള്ള സാങ്കേതിക ശൃംഖലയില്ലാത്ത കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രീ - പെയ്ഡ് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകള്‍ അനുമതി നല്‍കണമെന്നും ഉത്തരവിലുണ്ട്.
നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. മൊബൈലുകളില്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാര്‍ജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് അറിയുന്നത്.
സ്മാര്‍ട്ട് മീറ്ററുകളുടെ ഉപയോഗം എങ്ങനെ?
ഡി.ടി.എച്ച്. സംവിധാനം പോലെ റീചാര്‍ജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാര്‍ജ് ചെയ്യാം. റീചാര്‍ജ് തുക കഴിഞ്ഞാല്‍ വൈദ്യുതിസേവനം നിലയ്ക്കും. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കില്‍ ഉപഭോക്താവിന് നല്‍കുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യേണ്ടിവരും. മൊബൈല്‍ ഫോണ്‍ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും.
ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇപ്പോള്‍ കേരളത്തില്‍ രണ്ടു മാസത്തെ ബില്ലാണ് ഒന്നിച്ചു നല്‍കുന്നത്. ഇതില്‍ രണ്ടു മാസത്തേക്ക് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക നല്‍കണം. എന്നാല്‍ പുതിയ മീറ്റര്‍ വരുമ്ബോള്‍ ഉപയോഗിച്ച മണിക്കൂറുകള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയാകും.
ഉപയോക്താക്കള്‍ക്ക് എന്താണ് നേട്ടം ?
ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനത്തില്‍ ഉപയോഗിക്കാത്ത വൈദ്യുതിക്ക് ചാര്‍ജ് നല്‍കേണ്ടതില്ലെന്നതാണ് പ്രധാന നേട്ടം. നിലവില്‍ വീടുപൂട്ടിയിട്ട് മാസങ്ങളോളം പുറത്ത് പോയാലും മിനിമം ചാര്‍ജ് നല്‍കണം. അത് നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ കട്ടാക്കും. പിന്നെ റീകണക്ഷന്‍ചാര്‍ജ്, സര്‍വീസ് ചാര്‍ജ്ജ്, പിഴ, പലിശ തുടങ്ങി നല്ലൊരു തുക നല്‌കിവേണം കണക്ഷന്‍ വീണ്ടെടുക്കാന്‍. സ്മാര്‍ട്ട് മീറ്ററില്‍ അത് വേണ്ട. റീചാര്‍ജ് ചെയ്തില്ലെങ്കില്‍ കറന്റ് പോകും. റീചാര്‍ജ് എപ്പോള്‍ ചെയ്താലും വീണ്ടും കറന്റ് വരും.
പിന്നെ ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടിവരില്ല. ഏതെല്ലാം സമയത്ത് വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു എന്ന് അറിയാനാകുമെന്ന നേട്ടമുണ്ടത്രേ. അതില്‍ വലിയ കാര്യമില്ല. വൈദ്യുതി ബില്‍ കൂടിയാലും വീട്ടിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചല്ലേ പറ്റൂ.
എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി സബ്സിഡി,സൗജന്യ വൈദ്യുതി, കുറഞ്ഞ ഉപഭോഗമുള്ളവര്‍ക്ക് താരിഫില്‍ ഇളവ് തുടങ്ങിയവ തുടരുമോ എന്ന് വ്യക്തമല്ല. അത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്നാണ് കേന്ദ്ര നിലപാട്.
സ്മാര്‍ട്ട് മീറ്റര്‍ വീട്ടിലെ ഒരാളുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാമെന്ന സൗകര്യമുണ്ട്. ഇതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ തോത് മനസിലാക്കാം. എന്നാല്‍ ചാര്‍ജ് തീര്‍ന്നാല്‍ റീചാര്‍ജ് ചെയ്യുന്നതുവരെയുള്ള അല്‌പസമയത്തേക്ക് ചാര്‍ജ് നിലനില്‌ക്കുന്ന ഗ്രേസ് പരീയഡ് സംവിധാനം ഉണ്ടാകുമെന്ന് ഉറപ്പില്ല. ഇതിനെല്ലാം പുറമെ വൈദ്യുതിക്ക് വിലയീടാക്കുന്ന സംവിധാനം സ്മാര്‍ട്ടാക്കുന്ന അധികൃതര്‍ നല്‍കുന്ന വൈദ്യുതിയുടെ ഗുണനിലവാരം സ്മാര്‍ട്ടാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മുതിരുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. മുന്നറിയിപ്പില്ലാതെ കറന്റ് പോകുന്ന സംവിധാനം ഒഴിവാക്കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. കറന്റ് പോയാല്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ ആരുമെടുക്കാതിരിക്കുന്ന സംവിധാനവും നിലനില്‍ക്കുന്നു.
0 comments: