2022, ജനുവരി 3, തിങ്കളാഴ്‌ച

2022ൽ കോവിഡ് ചികിത്സയിൽ നാഴികക്കല്ലാകാൻ പുതുതായി കണ്ടെത്തിയ ആന്റിവൈറൽ ഗുളികകൾക്ക് കഴിഞ്ഞേക്കും: WHO

 


കോവിഡിനെതിരായ  പോരാട്ടത്തിലെ ശക്തമായ കാൽവെപ്പായിരുന്നു വാക്‌സിന്റെ കണ്ടെത്തലും അതിന്റെ ഉല്പാദനവും. ഇപ്പോഴിതാ, കോവിഡ് 19 നെ എതിരിടാൻ കണ്ടെത്തിയ രണ്ട് ആന്റിവൈറൽ ഗുളികകൾ) മഹാമാരിയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ നാഴികക്കല്ലാകുമെന്ന് വിലയിരുത്തുകയാണ് ലോകാരോഗ്യ സംഘടന .

പുതുതായി കണ്ടെത്തിയ ഫൈസറിന്റെ പാക്സ്ലോവിഡ് , മെർക്കിന്റെ മോൾനുപിരാവിർ  എന്നീ രണ്ട് കോവിഡ് 19 ആന്റിവൈറൽ ഗുളികകളും ഉപയോഗിക്കാൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇതിനകം ശുപാർശ ചെയ്തിട്ടുണ്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) ഫൈസറിന്റെ പാക്സ്ലോവിഡ് ഗുളികയ്ക്കും ഒരു ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച മോൾനുപിരാവിറിനും അംഗീകാരം നൽകുകയുണ്ടായി. 12 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ആർക്കും നൽകാവുന്ന മരുന്നാണ് ഫൈസറിന്റെ പാക്സ്ലോവിഡ്. അതേസമയം മെർക്കിന്റെ മോൾനുപിരാവിർ 18 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്ക് മാത്രമേ നൽകാൻ കഴിയൂ.

പുതിയ മരുന്നുകൾ കൊറോണ വൈറസ് രോഗികളുടെ അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പുതു തലമുറ വാക്സിനുകൾ പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ കൂടുതൽ ഫലപ്രദമായി മാറുമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂഗ് പറഞ്ഞു. രണ്ട് ഗുളികകളുടെയും ആദ്യ ഘട്ട പരീക്ഷണം, അപകടസാധ്യത ഉയർന്ന കോവിഡ് രോഗികളിൽ ആശുപത്രിവാസത്തിനും മരണത്തിനുമുള്ള സാധ്യത യഥാക്രമം 89 ശതമാനവും 30 ശതമാനവും കുറയ്ക്കുന്നുവെന്ന് കണ്ടെത്തി.

"2022 ൽ വിപണിയിൽ ലഭ്യമാകാൻ പോകുന്ന, കോവിഡിനെതിരെയുള്ള പുതിയ രണ്ട് ഗുളികകളും എനിക്ക് ഏറെ പ്രതീക്ഷ നൽകുന്നവയാണ്. കോവിഡ് രോഗബാധ തീവ്രമായി, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ അതിജീവന സാധ്യത കൂട്ടാൻ ഈ മരുന്നുകൾ തീർച്ചയായും സഹായിക്കും", ക്ലൂഗ് പറഞ്ഞു. അതേസമയം, അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിനെതിരെയും പാക്സ്ലോവിഡ് മരുന്നുകൾ പ്രവർത്തിക്കുന്നതായി ഫൈസറിന്റെ ലാബ് ടെസ്റ്റുകൾ റിപ്പോർട്ടുകൾ പറയുന്നു. 100,000 കോവിഡ് രോഗികളിൽ 1,200 രോഗികളുടെ മരണവും 6,000 രോഗികളുടെ ആശുപത്രിവാസവും തടയാൻ ആന്റിവൈറൽ ഗുളികകളുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല വ്യക്തമാക്കി.

കോവിഡ് വന്ന് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഫൈസറിന്റെയും മെർക്കിന്റെയും ഗുളികകൾ കഴിക്കണമെന്നും ആദ്യ അഞ്ച് ദിവസത്തേക്ക്, ദിവസവും ഒന്നിലധികം ഡോസുകൾ ആവശ്യമായി വന്നേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ആന്റിവൈറൽ മരുന്നുകളുടെ വിലയും ആഗോള ലഭ്യതയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

0 comments: