2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

വീണ്ടും നിരക്കുകള്‍ കൂട്ടാന്‍ ടെലികോം കമ്പനികൾ 'തുടക്കമിടാന്‍' റെഡിയെന്ന് എയര്‍ടെല്‍.

 വൊഡാഫോണ്‍ ഐഡിയക്ക് പിന്നാലെ, ഈ വര്‍ഷം നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയുമായി ഭാരതി എയര്‍ടെലും രംഗത്ത്.ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയാക്കാനാണ് കമ്ബനി ഉദ്ദേശിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ടെലായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ മൊബൈല്‍ സേവന നിരക്ക് വര്‍ധിപ്പിക്കലിന് തുടക്കം കുറിച്ചത്. അന്ന് 18 മുതല്‍ 25 ശതമാനം വരെയായിരുന്നു നിരക്ക് കൂട്ടിയത്.

എയര്‍ടെലിനൊപ്പം മറ്റ് ടെലികോം കമ്ബനികളെല്ലാം ഈ വര്‍ഷം തന്നെ 25 ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ വരിക്കാര്‍ക്കും ഈ വര്‍ഷവും വന്‍ തിരിച്ചടിയായിരിക്കും. ഈ വര്‍ഷം തന്നെ മറ്റൊരു നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് ഭാരതി എയര്‍ടെല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ഗോപാല്‍ വിറ്റല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സമീപകാല താരിഫ് വര്‍ധനകളുടെ അനന്തരഫലങ്ങള്‍ പരിശോധിച്ച ശേഷമാകും പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുക. '2022-ല്‍ ഏത് സമയവും താരിഫ് വര്‍ധന പ്രതീക്ഷിക്കാം. അടുത്ത മൂന്ന്-നാല് മാസങ്ങള്‍ക്കുനുള്ളില്‍ അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, കാരണം നിലവിലെ നിരക്ക് വര്‍ധനയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. എങ്കിലും മറ്റൊരു താരിഫ് വര്‍ധനവ് തീര്‍ച്ചയായുമുണ്ടായേക്കും. -അദ്ദേഹം പറഞ്ഞു.

അതേസമയം, ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായത്തില്‍ 2.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തില്‍ 830 കോടി രൂപയാണ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 854 കോടിയായിരുന്നു.




0 comments: