2024, ഫെബ്രുവരി 21, ബുധനാഴ്‌ച

പരീക്ഷകള്‍ക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകള്‍ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിര്‍ദ്ദേശം

 

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനും പണമില്ല. എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനായി പണമില്ലാത്ത സാഹചര്യത്തില്‍ സ്കൂളുകളുടെ ദൈനംദിന ആവശ്യത്തിന് ഉള്ള പണം പരീക്ഷകള്‍ നടത്തുന്നതിനായി ഉപയോഗിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ഇത്തരത്തില്‍ സ്കൂളുകള്‍ ചെലവാക്കുന്ന പണം സർക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്‌ക്ക് സ്കൂളുകള്‍ക്ക് തിരികെ നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിന് കഴിഞ്ഞവർഷം 21 കോടി രൂപയും വിഎച്ച്‌എസ്‌ഇ പരീക്ഷ നടത്തിപ്പിന് 11 കോടി രൂപയും എസ്‌എസ്‌എല്‍സി ഐടി പരീക്ഷയ്‌ക്ക് 12 കോടി രൂപയും ആണ് ചെലവ് വന്നിരുന്നത്.

പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സ്കൂളുകളുടെ ദൈനംദിന ചിലവുകള്‍ക്കുള്ള പി ഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സർക്കാരിന് കത്ത് നല്‍കിയിരുന്നു. പണം ലഭിക്കുന്ന മുറക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയില്‍ ഇപ്പോള്‍ ഇതിന് അനുമതി നല്‍കി ഉത്തരവിറക്കി ഇരിക്കുകയാണ് സർക്കാർ.44 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന് 2022- 23 അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായതില്‍ കുടിശ്ശിക നിലനില്‍ക്കുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.

0 comments: