തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിന്റെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാനുള്ള തീരുമാനം സമഗ്ര വിലയിരുത്തിലിന് ശേഷമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂ എന്ന് അറിയിച്ചു.
അധ്യാപക സംഘടനകള്‍ പരീക്ഷകള്‍ മാറ്റാനാവശ്യപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധന ആരംഭിച്ചു. നിലവില്‍ മാര്‍ച്ച് 17ന് പരീക്ഷ ആരംഭിക്കേണ്ടതാണ്. അധ്യാപക സംഘടനകളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിയശേഷമേ തീരുമാനം കൈക്കൊള്ളൂ എന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷമാക്കിയാല്‍ റമദാന്‍ വ്രതാരംഭവും പരിഗണിക്കേണ്ടിവരും.അതിന് മുമ്പ് പരീക്ഷ തീര്‍ക്കണമെങ്കില്‍ ഏപ്രില്‍ എട്ടിനോ ഒമ്പതിനോ പരീക്ഷ ആരംഭിക്കണം. പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തുമ്പോൾ നിലവിലെ ഉത്തരവുകളെല്ലാം പുതുക്കി ഇറക്കണം. ക്യുഐപി യോഗവും സംഘടിപ്പിക്കേണ്ടി വരും.
പലതിനും പെരുമാറ്റചട്ടം തടസ്സമാകും. അതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിപ്രായം തേടിയശേഷമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്ന് വിദ്യാഭാസ വകുപ്പ് വ്യകതമാക്കി. പരീക്ഷ മാറ്റുന്നെങ്കില്‍ കൂടുതല്‍ പഠനസഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്കരിക്കുമെന്നും എ ഷാജഹാൻ പറഞ്ഞു.
0 comments: