2021, മേയ് 4, ചൊവ്വാഴ്ച

ഫെയ്ക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ് വീണ്ടും; ശ്രദ്ധിക്കുക

 




കണ്ണൂർ: ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്ത് പണം തട്ടിയെടുക്കുന്നത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിൽ നിരവധിപേരുടെ പേരിലാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്.

ഉന്നതരുടെപേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അവരുമായി ബന്ധമുള്ളവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും പിന്നീട് അവരോട് സൗഹൃദ സംഭാഷണം നടത്തുകയും ചെയ്യുന്നു. പിന്നീട് ചികിത്സാ സഹായങ്ങളും സാമ്പത്തിക സഹായങ്ങളും മറ്റും വേണമെന്ന് വിശ്വസിപ്പിച്ച് എടുത്തു പണം  തട്ടിയെടുക്കുന്നത് ആണ് ഇവരുടെ  രീതി.

പിന്നീട് അവരുമായി നേരിട്ട് ബന്ധപ്പെടുകയോ ഫോണിൽ ബന്ധപ്പെടുകയും ചെയ്യുമ്പോഴാണ് തട്ടിപ്പ് മനസ്സിലാവുന്നത്. പിന്നീട് ഇവരെ കുറിച്ച് അന്വേഷിക്കുമ്പോൾ ഒരു തുമ്പ് പോലും ലഭിക്കുകയില്ല. ഇത്തരം ഒരുപാട് കേസുകളാണ് പോലീസിനെ വട്ടം കറക്കുന്നത്.

കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ പോലീസ് മേധാവി നവനീത് ശർമയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയത് എന്ന് കണ്ടെത്താനായിട്ടുണ്ട്. അക്കൗണ്ട് ഉണ്ടാക്കിയ ആളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നത് എങ്ങനെ 

ഒരാൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അക്കൗണ്ടിൽ നിന്നും അയാളുടെ പ്രൊഫൈൽ ഫോട്ടോയും കവർ ഫോട്ടോയും സേവ് ചെയ്ത് എടുക്കുന്നു. ശേഷം അവരുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് മറ്റൊരു അക്കൗണ്ട് തുടങ്ങുന്നു. എന്നിട്ട് ഈ അക്കൗണ്ടിൽ നിന്നും ആ വ്യക്തിയുമായി ബന്ധമുള്ള ആളുകൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു.

അതിനുശേഷം അവരോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു.മറ്റേ അക്കൗണ്ടിൽ ഒരുപാട് പേരുണ്ട് അതുകൊണ്ട് ഇത് അടുത്ത ബന്ധമുള്ള വർക്ക് മാത്രമായി പുതിയ ഒരു അക്കൗണ്ട് തുടങ്ങിയത് ആണെന്നും വിശ്വസിപ്പിച്ചെടുക്കുന്നു.ഇതാണ് ഇവരുടെ രീതി.

പണം തട്ടുന്നത് എങ്ങനെ



സൗഹൃദ സംഭാഷണങ്ങൾ ക്കിടയിൽ കുടുംബക്കാർക്കോ ബന്ധുകാർക്കോ രോഗങ്ങളും അതുമല്ലെങ്കിൽ കുടുംബ പ്രാരാബ്ദങ്ങളും പറഞ്ഞ് പണം ആവശ്യപ്പെടും.
പലരും ഇത് വ്യാജ അക്കൗണ്ട് ആണെന്ന് അറിയാതെ പണം കൊടുക്കും. പിന്നീട് ഇവർ നേരിട്ട് ഫോണിൽ സംസാരിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കുന്നത്.

അതുപോലെതന്നെ യുവതലമുറയുടെ ഹരമായി മാറിയ ഫ്രീ ഫയർ ഗെയിമിലൂടെയും ഈ സംഘം പണം തട്ടിയെടുക്കുന്നുണ്ട്. ഗെയിമിൽ തുടരണമെങ്കിൽ അക്കൗണ്ടിംഗ് യൂസർനെയിമും പാസ്‌വേർഡും നൽകണമെന്ന്  പറയും.

ഗെയിം കളിക്കുന്നതിന് വേണ്ടി കുട്ടികൾ മാതാപിതാക്കൾ അറിയാതെ ഇതു നൽകുന്നു. പിന്നീട് പണം നഷ്ടപ്പെടുമ്പോഴാണ് മാതാപിതാക്കൾ ഇത് അറിയുന്നത്. ഇത്തരത്തിൽ നിരവധി കേസുകൾ ദിനംപ്രതി സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജാഗ്രതൈ

സാധാരണക്കാരെന്നോ ഉന്നതരോ എന്ന വ്യത്യാസമില്ലാതെ സോഷ്യൽ മീഡിയയിൽ കബളിപ്പിക്കൽ കൂടിക്കൊണ്ടിരിക്കുകയാണ്.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നോ വ്യാജ അക്കൗണ്ട് ഉണ്ട് എന്ന് തോന്നിയാൽ അപ്പോൾ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ട വേണ്ട നടപടികൾ എടുക്കുക.സോഷ്യൽ മീഡിയ വഴി ആരെങ്കിലും നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ അവരുമായി നേരിട്ട് വിളിച്ച് അന്വേഷിച്ചതിനു ശേഷം മാത്രം പണം അയച്ചു കൊടുക്കുക.


0 comments: