വിദ്യാഭ്യാസ മന്ത്രിപ്ലസ് വണ്‍ പ്രവേശനത്തിന് ആശങ്കവേണ്ടെന്ന് പറയുമ്ബോഴും വയനാട്ടിലെ കുട്ടികള്‍ സീറ്റ് ഉറപ്പിക്കാന്‍ നട്ടം തിരിയുകയാണ് .
ഇനി സപ്ളിമെന്ററി അലോട്ട്മെന്റില്‍ മാത്രമാണ് ആകെയുള്ള പ്രതീക്ഷ. അതും അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കിട്ടണമെങ്കില്‍ സീറ്റുകളുടെ എണ്ണം കൂട്ടണം . മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം കിട്ടിയാലും 2294 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ പുറത്ത് നില്‍ക്കേണ്ടി വരും. വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്,ഐ.ടി.ഐ സ്ഥാപനങ്ങളിലേക്ക് കുറെ കുട്ടികള്‍ പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. എന്നാല്‍ എത്രമാത്രം ഉണ്ടാവുമെന്ന് പറയാന്‍ കഴിയില്ല. 750 സീറ്റാണു വയനാട് ജില്ലയില്‍ വി.എച്ച്.എസ്.ഇക്ക് ഉള്ളത് . കുറഞ്ഞത് ആയിരം സീറ്റെങ്കിലും വർദ്ധിപ്പിക്കാതെ വിദ്യാര്‍ത്ഥികളുടെ ആശങ്ക ഒഴിയില്ല. നിലവില്‍ ഇഷ്ട വിഷയത്തിലൊന്നുമല്ല പലര്‍ക്കും പ്രവേശനം കിട്ടിയിരിക്കുന്നത് . വീടിന് സമീപത്തെ വിദ്യാലയം പ്രതീക്ഷിച്ചവര്‍ക്ക് ഒന്നും രണ്ടും അലോട്ട്മെന്റില്‍ അതും തരപ്പെട്ടില്ല. ദൂര സ്ഥലങ്ങളിലാണ് പലര്‍ക്കുംഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സീറ്റ് ലഭിച്ചത്. അതും ഇഷ്ടപെട്ട വിഷയത്തിലല്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1659 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. എന്നാല്‍ ഏറ്റവും ആവശ്യമായ പഠന സൗകര്യം ഇതുവരെ തയ്യാറായിട്ടില്ല .
സര്‍ക്കാര്‍ അലോട്ട്മെന്റില്‍ നിന്ന് പുറത്തായാല്‍bഏക ആശ്രയം മാനേജ്മെന്റ് സീറ്റായിരിക്കും. സാമ്പത്തികമായി പുറകിലോട്ട് നില്‍ക്കുന്ന കുട്ടികളെ അത് വലിയ പ്രതിസന്ധിയിലാക്കും. രണ്ടാംഘട്ട അലോട്ട്മെന്റ് ഏതാനും ദിവസങ്ങള്‍ കൂടിയുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സീറ്റ് കിട്ടാതെ അലയുന്നവരില്‍ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുമുണ്ട്. 95ശതമാനം മാര്‍ക്കുളള വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ട വിദ്യാലയങ്ങളില്‍ ഇടം നേടാൻ സാധിച്ചില്ല . രണ്ടാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്ക് അപേക്ഷ പുതുക്കി നല്‍കാന്‍ അവസരം നല്‍കുമെന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാല്‍ അതിനായി ഒാരോ സ്കൂളിലെയും ഒഴിവുകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കണം. സി.ബി.എസ്.ഇ ഒഴികെ 62 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് വയനാട് ജില്ലയിലുളളത്.
0 comments: