2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇ -ശ്‌റാം കാർഡ് നിർബന്ധം ,എങ്ങനെ അപേക്ഷിക്കാം ,

  



സംസ്ഥാനതല ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ കാർഡ് വിതരണവും പദ്ധതിയുടെ ഉദ്ഘാടനവും തൊഴിൽമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഭാവിയിൽ കേന്ദ്ര സർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഇ-ശ്രം രജിസ്‌ട്രേഷൻ ഉള്ളവർക്ക് മാത്രമേ കിട്ടുകയുള്ളൂ . ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രി നിർദേശിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡ് ചെയർന്മാർക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഈ പദ്ധതിയിൽ അംഗമാക്കാനുള്ള നിർദേശം നൽകണം എന്ന് അഭ്യർത്ഥിച്ച് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‌ കത്ത് നൽകിയെന്നും മന്ത്രി പറഞ്ഞു . ലേബർ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന് അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും നാഷണൽ ഡാറ്റാബേസ് ലഭ്യമാക്കുന്ന തരത്തിൽ എൻഐസിയുടെ സഹകരണത്തോടെ ഒരു പോർട്ടൽ രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു . തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗകര്യം ഒരുക്കാനും തൊഴിലാളി രജിസ്‌ട്രേഷൻ ഈ വർഷം ഡിസംബർ 31 നുള്ളിൽ പൂർത്തീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് .

ഓഗസ്റ്റ് 26 മുതൽ കേന്ദ്ര തൊഴിൽ മന്ത്രാലയം രജിസ്‌ട്രേഷനു വേണ്ടി ഇ-ശ്രം പോർട്ടൽ തുറന്നുകൊടുത്തു. അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്ന പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത നിശ്ചിത പ്രായപരിധിയിലുള്ള എല്ലാ തൊഴിലാളികൾക്കും ഈ പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. നിർമാണ മേഖലയിലെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, സ്വയംതൊഴിൽ എടുക്കുന്നവർ, തെരുവ് കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ,അങ്കണവാടി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരാണ് പ്രധാനമായും ഈ വിഭാഗത്തിൽപ്പെടുന്നത്.

ആധാർ അധിഷ്‌ഠിത രജിസ്‌‌ട്രേഷൻ ആണ് നടത്തുന്നത്. തൊഴിലാളികൾക്ക് സിഎസ്‌സി/ അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിച്ചാൽ ഇ-ശ്രം ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

 പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പിഎംഎസ്‌ബിവൈ പദ്ധതിപ്രകാരമുള്ള ആക്‌സിഡന്റൽ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ അപകട മരണത്തിനും ഒരു ലക്ഷം രൂപ ഭാഗികമായ അംഗവൈകല്യത്തിനും കവറേജ് ലഭിക്കും. ഈ ഇൻഷുറൻസിന്റെ ആദ്യഗഡു സൗജന്യമാണ്. കൂടാതെ കേന്ദ്ര അസംഘടിത തൊഴിലാളി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ഇവർക്ക് കിട്ടുന്നതാണ് .

99.96 ലക്ഷം തൊഴിലാളികളുടെ ടാർഗറ്റ് ആണ് കേന്ദ്ര സർക്കാർ കേരളത്തിന് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ മോണിറ്റർ ചെയ്യാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിങ്‌ സമിതിയും ജില്ലാ കലക്‌ടർമാർ അധ്യക്ഷന്മാരായ ജില്ലാതല ഇമ്പ്ലിമെന്റിങ് സമിതിയും കേരള സർക്കാർ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഒക്‌ടോബർ 21 വരെ ഒന്നര ലക്ഷത്തിൽ പരം പേരാണ് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

0 comments: