കുട്ടികള്‍ക്കുള്ള പ്രതിരോധ ഹോമിയോ മരുന്ന് വിതരണം തുടരുന്ന ഈ സാഹചര്യത്തിൽ ഇതിനെ എതിര്‍ത്ത് ശാസ്ത്ര സാഹിത്യ പരിഷത്തും. അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്ക് പിന്നാലെയാണ് ഇടതു ആഭിമുഖ്യ സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്തും ഹോമിയോ മരുന്ന് വിതരണത്തിനെതിരെ രംഗത്തെത്തിയത്.സ്‌കൂള്‍ തുറക്കുന്ന പശ്ചാതലത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ ഗുളികയായ ആഴ്‌സനിക് ആല്‍ബം 30 എന്ന ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നത്.
കരുതലോടെ മുന്നോട്ട് എന്ന പേരിലാണ് ഹോമിയോ മരുന്ന് വിതരണം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴിയാണ് മരുന്ന് നല്‍കുന്നത്. മൂന്ന് ഗുളിക വീതം 21 ദിവസം ഇടവിട്ടാണ് കഴിക്കേണ്ടത്. മരുന്നിന് എന്തെങ്കിലും തരത്തിലുള്ള വിപരീതഫലം ഉണ്ടായാല്‍ അത് തലമുറയെത്തന്നെ ബാധിക്കുമെന്നും അതിനാല്‍ ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിവക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
മരുന്ന് വിതരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതോടെയാണ് ഡോക്ടര്‍മാരുടെ സംഘടനയും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയത്. പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യവിഷയ സമിതിയാണ് രൂക്ഷമായി പ്രതികരിച്ചത്. കൊവിഡ് രോഗത്തിന് പ്രതിരോധമായി ഒരു മരുന്ന് കുട്ടികള്‍ക്ക് സാര്‍വത്രികമായി നല്‍കുന്നത് വളരെ ആലോചിച്ച ശേഷമായിരിക്കണം.
0 comments: