2022, ജനുവരി 25, ചൊവ്വാഴ്ച

'വാടകയ്ക്ക് വീടുണ്ടോ', സിഐഎഫ് ജവാന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേരള പൊലീസ്

 

വാടകയ്ക്ക് വീട്  കൊടുക്കുന്നുണ്ടോ എന്നും വസ്തുവകകൾ വിൽക്കാനുണ്ടോ എന്നുമുള്ള അന്വേഷണവുമായി ആളുകളെ വലയിൽ വീഴ്ത്തുന തട്ടിപ്പ് സംഘം സജീവം. ഒഎൽഎക്സിലും മറ്റുമായി വാടകയ്ക്ക് വീട് നൽകാനുണ്ടെന്ന പരസ്യത്തിൽ നിന്ന് നമ്പർ എടുത്ത് വിളിച്ച് ഉടമകളിൽ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് സംഘം തട്ടിയത്. സൈനികരുടെ യൂണിഫോം അണിഞ്ഞ ID കാർഡുകൾ ഉപയോഗിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്.

ആളുകളോട് വീട് വാടകയ്‌ക്ക് ഉണ്ടോ എന്നും വസ്തുവകകൾ വിൽക്കാനുണ്ടോ എന്നും അന്വേഷിക്കും. അതിനുള്ള അഡ്വാൻസ് തുകയായി പണം  കൈമാറാൻ ഒരു രൂപ അവരുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി അയക്കാൻ ആവശ്യപെടും. ഇതിനായി  ഒരു അക്കൗണ്ട് നമ്പർ  ഫോണിലേക്ക് അയച്ചു കൊടുക്കും. തുടർന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്മെൻറ് നടത്തുവാൻ ആവശ്യപ്പെടും. ഒരു രൂപ പെയ്മെൻറ് നടത്തുമ്പോൾ അത്  അവർക്ക് ലഭിച്ചിട്ടില്ല എന്നും അത് ലഭിക്കാൻ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും അടുത്തപടിയായി ആവശ്യപ്പെടും. 

പതിനായിരം രൂപ അടച്ചാൽ ഉടൻ തന്നെ തിരിച്ചു റീഫണ്ട് ആവുന്നതാണ് എന്നു പറഞ്ഞ് ഉടമയെ വിശ്വസിപ്പിക്കും. പണം അയച്ചുകൊടുത്ത് ഇത്തരം ചതികളിൽ വീഴുന്ന ആളുകൾ റീഫണ്ട് ആവേണ്ട സമയം കഴിഞ്ഞിട്ടും പണം തിരിച്ച് ലഭിക്കാത്തതുകൊണ്ട് അന്വേഷിക്കുമ്പോൾ വീണ്ടും 10000 രൂപ അയച്ചു തരാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ഇങ്ങനെ തട്ടിപ്പുകാർ നിരവധി തവണ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കും. 

ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും  യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി   ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നും ബാങ്കിങ് വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഫേസബുക്ക് പേജിലൂടെയാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. 


0 comments: