2022, മാർച്ച് 20, ഞായറാഴ്‌ച

20 ലക്ഷം പേര്‍ക്ക്‌ തൊഴില്‍: സര്‍ക്കാര്‍ വീടുകളിലേക്ക്

 



തൊഴില്‍ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താന്‍ സര്‍വേയുമായി സര്‍ക്കാര്‍. 18–- 59 വയസുള്ള പ്ലസ് ടുമുതല്‍ പിഎച്ച്‌ഡിവരെ യോഗ്യതയുള്ളവര്‍ക്കിടയിലാണ് സര്‍വേ.കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്ക്) വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമാണിത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മെയ് ആദ്യവാരം സര്‍വേ ആരംഭിക്കും.അടുത്ത ദിവസം കില മാര്‍ഗനിര്‍ദേശം പുറത്തിറക്കും.

രാജ്യത്ത് ആദ്യമായാണ് തൊഴില്‍ അന്വേഷകരെത്തേടി സര്‍ക്കാര്‍ വീടുകളിലെത്തുന്നത്. തൊഴില്‍ ആര്‍ക്കൊക്കെ ആവശ്യമുണ്ട്, എത്ര സ്ത്രീകള്‍ തൊഴില്‍ സന്നദ്ധരാണ് എന്നിവ കണ്ടെത്താനാണ് സര്‍വേ. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അഭിരുചി, ജോലി സന്നദ്ധത, കൂടുതല്‍ പരിശീലനം ആവശ്യമാണോ, ഭാഷാ നൈപുണി തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യും. തുടര്‍ന്ന് കെ ഡിസ്കിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഇവരെ രജിസ്റ്റര്‍ ചെയ്യും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ് ആപ്പ് തയ്യാറാക്കുന്നത്. പിന്തുണ നല്‍കാനായി കുടുംബശ്രീവഴി തദ്ദേശ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കമ്യൂണിറ്റി അംബാസഡര്‍മാരെ നിയോഗിക്കും.

പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് പരിശീലനം നല്‍കും. ഓഫീസ് ജോലി, പാര്‍ട് ടൈം തൊഴില്‍, വര്‍ക്ക് ഫ്രം ഹോം എന്നിങ്ങനെ മൂന്ന് തലത്തിലാണ് കെ ഡിസ്ക് സഹായം. വിവിധ ഭാഷ പരിചയപ്പെടുത്താനുള്ള കമ്യൂണിക്കേഷന്‍ ഇംപ്രൂവ്മെന്റ് സ്കില്‍ അസസ്മെന്റ് നടത്തി കൂടുതല്‍ പരിശീലനവും നല്‍കും.


0 comments: