2022, ഏപ്രിൽ 14, വ്യാഴാഴ്‌ച

എലി‍പ്പനിക്കെതിരെ അതീവ ജാഗ്രത; പ്രതിരോധ മാര്‍ഗങ്ങളും നിര്‍ദേശങ്ങളും അറിയാം

                                          


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്നത് കൊണ്ട് എലിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യഞ്ജയം' എന്നപേരില്‍ കാമ്ബയിന്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കാമ്ബയിന്റെ ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.

മന്ത്രി വീണാ ജോര്‍ജ്, എലിപ്പനിയ്ക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടിയാണ് കാമ്ബയിന്‍ ആരംഭിച്ചതെന്ന് പറഞ്ഞു. കൂടാതെ വീട്ടില്‍ ചെടി വച്ചുപിടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള മണ്ണുമായും, മലിനജലവുമായും സമ്ബര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. നിലവിൽ ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. മാത്രമല്ല പകര്‍ച്ചവ്യാധികള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തി വരികയാണ്. എല്ലാവരും വീടുകളില്‍ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. കൂടാതെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. ഓരോരുത്തരും കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. അഥവാ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്ബര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുക. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവും. കഠിനമായ തലവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

പ്രതിരോധ മാര്‍ഗങ്ങള്‍

• മലിനജലവുമായും മണ്ണുമായും സമ്ബര്‍ക്കത്തില്‍ വരുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

• കുട്ടികളെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. അഥവാ വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച്‌ നന്നായി കഴുകേണ്ടതാണ്.

• മലിനജലവുമായി സമ്ബര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കുക.

• എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യുക. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യാൻ പാടില്ല.

0 comments: