2022, മേയ് 29, ഞായറാഴ്‌ച

150 പേരില്‍ ഒരാള്‍ക്ക് ഗുരുതരമാകും; എന്താണ് വെസ്റ്റ് നൈല്‍ വൈറസ്?

 
ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന വെസ്റ്റ് നൈല്‍ വൈറസ് ഒരു വൈറല്‍ അണുബാധയാണ്, ഇത് സാധാരണയായി കൊതുകുകളാണ് പരത്തുന്നത്.

വൈറസ് ബാധിച്ച്‌ കഴിഞ്ഞാല്‍ നാഡീസംബന്ധമായ രോഗത്തിനും മരണത്തിനും കാരണമാകും.1937 ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലാണ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 1953 ല്‍ നൈല്‍ ഡെല്‍റ്റ മേഖലയിലെ പക്ഷികളിലും രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞു. ഗ്രീസ്, ഇസ്രായേല്‍, റൊമാനിയ, റഷ്യ, യുഎസ്‌എ എന്നിവിടങ്ങളിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എങ്ങനെയാണ് വൈറസ് പടരുന്നത്?

കൊതുകുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ പക്ഷികളില്‍ നിന്നാണ് കൊതുകിലേക്ക് പകരുന്നത്. കുറച്ച്‌ ദിവസത്തേക്ക് അവയുടെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പിന്നീട് കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികളിലേക്ക് വൈറസ് വ്യാപിക്കുന്നു. പിന്നീടാണ് കൊതുകു കടിയിലൂടെ മനുഷ്യനിലേക്കും മറ്റ് മൃഗങ്ങളിലേക്ക് വൈറസ് എത്തുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് രോഗം മനുഷരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. അവയവദാന ശസ്ത്രിക്രിയ, രക്തദാനം, മുലപ്പാല്‍ എന്നിങ്ങനെയുള്ളവയാണ് മനുഷ്യ ശരീരത്തിലേക്ക് വൈറസ് എത്താനുള്ള സാധ്യതകള്‍.

രോഗലക്ഷണങ്ങള്‍

വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചാല്‍ രണ്ട് അവസ്ഥയാണ് പൊതുവില്‍ ഉണ്ടാവുക. ഒന്ന് രോഗലക്ഷണങ്ങളില്ലാത്ത സാഹചര്യം. അല്ലെങ്കില്‍ ചെറുതോ കഠിനമായതോ ആയ പനി. വൈറസ് ബാധിച്ചവര്‍ പനി, തലവേദന, ക്ഷീണം, ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികള്‍ വീര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

കഠിനമായ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചാല്‍ രോഗിക്ക് തലവേദന, കടുത്ത പനി, മയക്കം, കോമ, വിറയല്‍, പേശി ബലഹീനത, പക്ഷാഘാതം എന്നിവ അനുഭവപ്പെടും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, വൈറസ് ബാധിച്ച 150 പേരില്‍ ഒരാള്‍ക്ക് രോഗത്തിന്റെ ഗുരുതരമായ രൂപമുണ്ടാകും. ഏത് പ്രായത്തിലുള്ളവരിലും ഇത് സംഭവിക്കാമെങ്കിലും, 50 വയസിന് മുകളിലുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.


0 comments: