2024, ജനുവരി 19, വെള്ളിയാഴ്‌ച

കോച്ചിങ് സെന്ററുകളില്‍ 16 വയസ്സ് തികഞ്ഞവര്‍ മതി; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

 


16 വയസ്സില്‍ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം.ഉയർന്ന മാർക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വിദ്യാർഥി ആത്മഹത്യകള്‍, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച്‌ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വർദ്ധന നിയന്ത്രിക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

പുതിയ മാർഗനിർദേശമനുസരിച്ച്‌ ബിരുദത്തില്‍ താഴെ യോഗ്യതയുള്ളവർ കോച്ചിങ് സെന്ററുകളില്‍ അധ്യാപകരാവാൻ പാടില്ല. 16 വയസ്സില്‍ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററില്‍ പ്രവേശിപ്പിക്കാൻ പാടില്ല. കൂടാതെ ഹയർ സെക്കണ്ടറി പരീക്ഷ പൂർത്തിയായ വിദ്യാർഥികള്‍ക്കെ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാൻ പാടുള്ളൂ. കോച്ചിങ് സ്ഥാപനങ്ങളില്‍ നിർബന്ധമായും ഒരു കൗണ്‍സിലർ ഉണ്ടായിരിക്കണം. അധ്യാപകരുടെ യോഗ്യത, കോഴ്സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയർന്ന മാർക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാർഥികളെ പ്രലോഭിപ്പിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

0 comments: