തിരുവനന്തപുരം:സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത് . 25 ലക്ഷം രൂപയാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനു വേണ്ടി മാത്രം മാറ്റിയിരിക്കുന്നത്. ഇത്തരത്തില്‍ സഹകരണ വകുപ്പിലെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ ക്ഷേമസമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് മന്ത്രി അഭിപ്രായപെട്ടു.
സംസ്ഥാന സഹകരണ യൂണിയനു കീഴിലെ സഹകരണ പരിശീലന കോളജ്/സെന്ററുകളില്‍ എച്ച്.ഡി.സി & ബി.എം, ജെ.ഡി.സി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും നിലവില്‍ ഫീസ് ആനുകൂല്യം ലഭിക്കാത്തതുമായ വിദ്യാര്‍ത്ഥികൾക്ക് ആണ് സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് . ജെ.ഡി.സി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 3000 രൂപയും എച്ച്.ഡി.സി & ബി.എം വിഭാഗത്തില്‍ ഒരു കുട്ടിക്ക് 4000 രൂപയുമാണ് സ്‌കോളര്‍ഷിപ് നൽകുന്നത്. എച്ച്.ഡി.സി & ബി.എം, ജെ.ഡി.സി വിഭാഗങ്ങളിലായി 707 വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് നിലവില്‍ അര്‍ഹത നേടിയിരിക്കുന്നത്.
അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി രാധാമണി, കൗണ്‍സിലര്‍ റിനോയ് ടി.പി, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷെരീഫ്, തിരുവനന്തപുരം സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പല്‍ പി.ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ ആണ് കുറവൻ കോണം സഹകരണ പരിശീലന കോളേജിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
0 comments: