2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

സ്‌കൂള്‍ പ്രവേശനത്തിന്‌ ടി.സി. വേണ്ടെന്നു ഹൈക്കോടതി

                                  


സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട 19 സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ റിട്ട്‌ ഹര്‍ജിയിൽ  സ്‌കൂള്‍ പ്രവേശനത്തിനായി ടി.സി. ആവശ്യപ്പെടാന്‍ പാടില്ലെന്നും ആറു മുതല്‍ 14 വയസ്‌ വരെയുള്ള കുട്ടികള്‍ക്കു പ്രായം കണക്കാക്കി അതത്‌ ക്ലാസില്‍ പ്രവേശനം നല്‍കണമെന്നും ഹൈക്കോടതി.

പാലക്കാട്‌ കൊട്ടാരശേരി എ.എല്‍.പി. സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷം അഞ്ചാം ക്ലാസ്‌ പഠിച്ച കുട്ടികള്‍ കോവിഡ്‌ കാലത്തു സ്‌കൂള്‍ തുറക്കാതിരുന്ന 2020-21 അധ്യയനവര്‍ഷം വിക്‌ടേഴ്‌സ്‌ ചാനല്‍ ഉപയോഗപ്പെടുത്തിയാണ്‌ ആറാംക്ലാസ്‌ പഠിച്ചത്‌. തുടര്‍ന്നു പുതുക്കോട്‌ എസ്‌.ജെ.എച്ച്‌.എസ്‌. സ്‌കൂളില്‍ ഏഴാം ക്ലാസില്‍ ചേരാനായി ടി.സി. ആവശ്യപ്പെട്ടു.എന്നാല്‍, ഈ കുട്ടികള്‍ ആറാം ക്ലാസ്‌ പഠനത്തിനായി ബന്ധപ്പെട്ടിരുന്നില്ലെന്നും ആറാം ക്ലാസ്‌ പഠിച്ചതായി രേഖയില്ലെന്നുമായിരുന്നു എ.എല്‍.പി. സ്‌കൂളിന്റെ മറുപടി. അഞ്ചാം ക്ലാസിലെ ടി.സിയേ തരാന്‍ കഴിയൂ എന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെയാണു കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്‌.ചില അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളും ടി.സി. നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടി.സി. കിട്ടാത്ത കുട്ടിയുടെ യു.ഐ.ഡി. തുടര്‍ന്നു പഠിക്കാനാഗ്രഹിക്കുന്ന സ്‌ഥാപനത്തിലേക്കു മാറ്റാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടും പല അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളും പാലിച്ചില്ലെന്നാണ്‌ ആക്ഷേപം.

6-14 വയസുകാര്‍ക്കു 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക്‌ അധ്യയനവര്‍ഷം നഷ്‌ടപ്പെട്ടാലും അധ്യാപകര്‍ പ്രത്യേക പരിശീലനം നല്‍കി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളില്‍ പ്രവേശനം നല്‍കണം. ഇതുപ്രകാരം, പ്രായമനുസരിച്ചു ക്ലാസ്‌ പ്രവേശനം നല്‍കണമെന്നും ടി.സി. ചോദിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. രവി കൃഷ്‌ണന്‍ ഹാജരായി.

ടി.സി. ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്‌ഷന്‍ 5 (2), (3) പ്രകാരം പ്രസ്‌തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടി.സി. നല്‍കേണ്ടതുണ്ട്‌. കോവിഡ്‌ കാലത്ത്‌ സെല്‍ഫ്‌ ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥിക്ക്‌ ഇഷ്‌ടമുള്ള സ്‌കൂളില്‍ ടി.സിയില്ലാതെ ചേരാമെന്ന സര്‍ക്കാര്‍ നിര്‍ദേശം പല സ്‌കൂളുകളും പാലിച്ചിരുന്നില്ല.


0 comments: