2022, ജനുവരി 4, ചൊവ്വാഴ്ച

ഒമിക്രോൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

 


കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചു. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേർക്ക് പങ്കെടുക്കാം. നേരത്തേ 150 പേർക്കും 200 പേർക്കുമായിരുന്നു അനുമതി.

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്‌ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കൊറോണ ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

നിലവിൽ സംസ്ഥാനത്ത് 19,359 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഡിസ്ചാർജ് ചെയ്തു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിച്ചേക്കും.

സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. നിലവിൽ വാക്‌സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.

0 comments: