2022, മാർച്ച് 31, വ്യാഴാഴ്‌ച

പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍; ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സമരം പുനരാരംഭിക്കും

                                           


പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍. നിരക്ക് ഇനിയും കൂട്ടിയില്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കാനാണ് ബസുടമകള്‍ ആലോചിക്കുന്നത്.കൂടാതെ നിലവില്‍ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവര്‍ധന തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.

ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ഇന്നലെ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാലാവട്ടെ പത്തു രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. പക്ഷേ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

കൂടാതെ വിദ്യാത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാൽ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സി.ഐ.ടി.യുവും ഓട്ടോ നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യം ഇനിയും നിരക്ക് കൂട്ടണമെന്നാണ്. എങ്കിലും സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചുള്ള സമരം സംഘടനകള്‍ ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. നികുതിയിളവ് പോലുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സമരം ഒഴിവാക്കിയേക്കും.

ഇന്നലെയാണ് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് എല്‍.ഡി.എഫ് അംഗീകാരം നല്‍കിയത്. കൂടാതെ മിനിമം ചാര്‍ജിന്റെ പരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരുരൂപ വര്‍ധിപ്പിക്കാനും അനുമതി നല്‍കി. പക്ഷേ, വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കേണ്ടെന്നും യോഗം തീരുമാനിക്കുകയായിരുന്നു. കൂടാതെ ഇതോടൊപ്പം കണ്‍സെഷന്‍ മാറ്റത്തെ കുറിച്ച്‌ ശാസ്ത്രീയായി പഠിക്കാന്‍ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ, ടാക്‌സി കൂടിയും നിരക്ക് കൂട്ടി. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. രണ്ടുകിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള നിരക്ക് 15 രൂപയാണ്. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി. അഞ്ചു കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍നിന്ന് 20 രൂപയാക്കും. 1,500 സി.സിക്ക് മുകളില്‍ 200ല്‍നിന്ന് 225 രൂപയാക്കി. എന്നാൽ രാത്രികാല യാത്രയ്ക്ക് നിലവിലുള്ള ചാര്‍ജ് തുടരും.

നിലവിൽ മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 12 രൂപയാക്കി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ സംസ്ഥാനത്ത് നാലുദിവസം സമരം നടത്തിയിരുന്നു. ഇതിൽ കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറുരൂപയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ബസുടമകള്‍ മുന്നോട്ടുവച്ചിരുന്നു.

രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് നേരത്തെതന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിൽ മിനിമം ചാര്‍ജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ.

0 comments: