2022, മാർച്ച് 30, ബുധനാഴ്‌ച

50 ശതമാനം വരെ മരുന്ന് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍.

                                           


എണ്ണൂറോളം വരുന്ന അവശ്യ ഉപയോഗത്തിന്‍റെ പട്ടികയിലുള്ള മരുന്നുകളുടെ മൊത്തവില 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) തീരുമാനിച്ചെങ്കിലും ഫലത്തില്‍ വിലവര്‍ധന ഇതില്‍ ഒതുങ്ങില്ലെന്നാണ് സൂചന. ഇപ്രകാരം എന്‍.പി.പി.എയുടെ തീരുമാനത്തിന്‍റെ ചുവടുപിടിച്ച്‌ മരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന വിവിധ ഘടക പദാര്‍ഥങ്ങളുടെ ചെലവ് കണക്കാക്കി ചില മരുന്നുകളുടെ വില 15 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇപ്പോൾ കമ്ബനികളുടെ നീക്കം.

ഏപ്രില്‍ ഒന്നുമുതല്‍ പാരസെറ്റമോള്‍ പോലെ സാധാരണ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന എണ്ണൂറോളം മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. എന്നാൽ ഒറ്റയടിക്ക് ഇങ്ങനെ ഉയര്‍ന്ന വര്‍ധന ആദ്യമായാണ്. മുൻപ് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വര്‍ധിപ്പിച്ചിരുന്നത്. ഇതിൽ വിപണിയില്‍ ലഭ്യമായ മരുന്നുകളില്‍ 70 ശതമാനവും അവശ്യമരുന്നുകളുടെ പട്ടികയില്‍പെടുന്നതാണ്. കോവിഡ് പ്രതിസന്ധിയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും മൊത്തവില സൂചികയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ മരുന്നുകമ്ബനികള്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്. കൂടാതെ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ചില ജീവന്‍രക്ഷാ മരുന്നുകളുടെ ഉല്‍പാദനം നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് എന്‍.പി.പി.എ പ്രഖ്യാപിച്ചത് 10.7 ശതമാനമാണെങ്കിലും ഇത് മരുന്നിന്‍റെ അടിസ്ഥാനവിലയിലെ വര്‍ധന മാത്രമാണെന്നും ഉല്‍പാദനത്തിനും വിപണനത്തിനും ആവശ്യമായ അനുബന്ധ ഘടകങ്ങളുടെ വിലയിലെ മാറ്റം കൂടി കണക്കിലെടുക്കുമ്ബോള്‍ ചില മരുന്നുകള്‍ക്ക് 50 ശതമാനം വരെ വര്‍ധിപ്പിക്കേണ്ടിവന്നേക്കാമെന്നുമാണ് ഇപ്പോൾ കമ്ബനികളുടെ വാദം.

എന്നാൽ ഇപ്പോള്‍ പ്രഖ്യാപിച്ച വിലവര്‍ധന എണ്ണൂറോളം മരുന്നുകള്‍ക്കും ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരില്ല. കാരണം ഇതിനകം ഉല്‍പാദിപ്പിച്ച പല മരുന്നുകളും സ്റ്റോക്കുള്ളതിനാല്‍ അത് നിലവിലെ വിലയ്ക്കാകും വില്‍ക്കുക. കൂടാതെ ചിലത് കൂടുതല്‍ സ്റ്റോക്കുള്ളതിനാല്‍ മാസങ്ങളോളം വിലക്കയറ്റം ബാധിക്കാനിടയില്ല.

ഇതിനെതിരെ പ്രതിഷേധവുമായി ഫാര്‍മസിസ്റ്റുകള്‍

കൊച്ചി: അവശ്യമരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ (എന്‍.പി.പി.എ) തീരുമാനത്തിൽ പ്രതിഷേധവുമായി കേരള ഗവ. ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍. കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങി 800ഓളം മരുന്നുകളുടെ വില കൂട്ടാനുള്ള തീരുമാനം ജനദ്രോഹപരമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കേണ്ട ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ഉള്‍പ്പെടെ 10 ശതമാനത്തിലേറെയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചതായും ഭാരവാഹികള്‍ അറിയിച്ചു.


0 comments: