2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

വേനല്‍ മഴയും ഇടിമിന്നലും; ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ ?

 

കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായി കേരളത്തില്‍ പരക്കെ വേനല്‍ മഴ ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇതോടൊപ്പമുണ്ടാകുന്ന ശക്തമായ ഇടിമിന്നലില്‍ നിന്നും രക്ഷ നേടാനായി നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.ഉച്ചതിരിഞ്ഞുള്ള വേനല്‍ മഴയില്‍ 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനെടുത്തേക്കാം..!!

ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ.?

നമ്മള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതലെ കേള്‍ക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഉപയോഗിക്കുന്നവര്‍ക്ക് മിന്നലേല്‍ക്കാല്‍ സാധ്യത കൂടുതലാണ് എന്നൊക്കെ. എന്നാല്‍ ഇതിലൊന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം..!!

ലോകത്തില്‍ പലഭാഗങ്ങളിലായി "ഓരോ സെക്കന്റിലും" രണ്ടായിരത്തില്‍ കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്; ലോകത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണമാകട്ടെ, 500 കോടിയിലധികവും. "മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഇടിമിന്നല്‍ ഏല്‍ക്കാന്‍ കാരണം" എന്ന് ലോകത്ത് ഒരു സ്ഥലത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന വ്യക്തി ഇടിമിന്നലേറ്റ് മരിച്ചതായുളള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. "മൊബൈല്‍ ഫോണ്‍ കയ്യില്‍ ഇല്ലായിരുന്നു" എങ്കിലും അദ്ദേഹത്തിന് മിന്നല്‍ ഏല്‍ക്കുമായിരുന്നു എന്നതാണ് വസ്തുത..!!

നമ്മുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഒരു ലോ-പവര്‍ വൈദ്യുത കാന്തിക ഉപകരണമാണ്. നമ്മള്‍ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈല്‍ ഫോണില്‍ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ല. മേഘത്തില്‍ സംഭരിക്കപ്പെടുന്ന ഭീമമായ വൈദ്യുതി മേഘങ്ങളില്‍ നിന്നും മേഘങ്ങളിലേക്കോ, മേഘങ്ങളില്‍ നിന്നും ഭൂമിയിലേക്കോ അതിഭീകരമായി ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനെയാണ് ഇടിമിന്നല്‍ എന്ന് പറയുന്നത്. ഇങ്ങനെ ഭീമമായ വൈദ്യുതി ഭൂമിയിലേക്ക് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്ബോള്‍ സൂര്യന്റെ ഉപരിതലത്തിലുള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് വരെ താപം ഉണ്ടാവാറുണ്ട്.ഈ ഡിസ്ചാര്‍ജ് നടക്കുമ്ബോള്‍ അതിന്റെ പാതയില്‍ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ഭീമ വൈദ്യുതിയും താപവും ഒഴുകുന്നു; ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും വൈദ്യുത ചാര്‍ജുകള്‍ കടന്ന് പോവുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.

ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന വൈദ്യുത ചാര്‍ജിനെ ഇവിടെയുള്ള ഉയര്‍ന്നു നില്‍ക്കുന്നതും , ഒറ്റപ്പെട്ടു നില്‍ക്കുന്നതോ, തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കള്‍ "വഴികാട്ടി" അഥവാ സ്ട്രീമര്‍ ആയെന്നു വരാം. മരങ്ങള്‍, ഇരുമ്ബ് പോസ്റ്റുകള്‍, പാറകള്‍, ജലം, ചിലപ്പോള്‍ മൃഗങ്ങളും മനുഷ്യരും തന്നെയും "സ്ട്രീമര്‍ " ആയി മാറിയേക്കാം. മുകളില്‍ നിന്നും വരുന്ന ഭീമ വൈദ്യുത ചാര്‍ജ്ജിനെ Stepleader-എന്നു വിളിക്കുന്നു. (മിന്നല്‍ ഉണ്ടാകുമ്ബോള്‍ കാണുന്ന വര്‍ണ്ണ വര അഥവാ "മിന്നല്‍ പിണര്‍") മിന്നല്‍ പിണര്‍ സ്ട്രീമറുമായി സംഗമിക്കുന്നതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാര്‍ജ് ആവുന്നു. നമ്മള്‍ കുന്നിലോ, ഉയര്‍ന്ന പ്രദേശത്തോ, തുറസായ സ്ഥലത്തോ ആണെങ്കില്‍ മിന്നല്‍ പിണറിനെ "സ്വീകരിക്കാന്‍" നമ്മുടെ ശരീരം തന്നെ സ്ട്രീമര്‍ ആയി വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം.!!

മൊബൈല്‍ ഫോണ്‍ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടോ, കാള്‍ ചെയ്തോ, ചാറ്റ് ചെയ്തതോ, ഇന്റര്‍നെറ്റ് ഉപയോഗിച്ചതു കൊണ്ടോ ഇടിമിന്നല്‍ ഏല്‍ക്കാന്‍ പോകുന്നില്ല; എന്നാല്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗില്‍ കുത്തിയ ശേഷം ഉപയോഗിക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ വയേഡ് ലാന്‍ഡ് ഫോണ്‍ ഒരിക്കലും ഉപയോഗിക്കരുത്. നൂറ് കണക്കിന് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ലൈനില്‍ എവിടെയെങ്കിലും മിന്നല്‍ സ്ട്രൈക്ക് ചെയ്താല്‍ ലാന്റ് ഫോണ്‍ ഉപയോഗിക്കുന്നയാള്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

ശക്തമായ ഇടിമിന്നലുള്ളപ്പോള്‍ പോലും നിങ്ങളുടെ വീടിനുള്ളിലിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. ചാര്‍ജറില്‍ ഫോണ്‍ കുത്തിയിട്ട് ഉപയോഗിക്കരുതെന്ന് മാത്രം..!!

ജാഗ്രത വേണ്ട കാര്യങ്ങള്‍..!!

💥കഴിയുന്നതും മഴയും ഇടിയും ഉണ്ടാവുന്നതിനു മുന്‍പ്, കുറഞ്ഞ പക്ഷം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

💥ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

💥ജനലും വാതിലും അടച്ചിടുക ; ഇത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ന ല്‍കുന്ന നിര്‍ദ്ദേശമാണ്.

💥ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

💥ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കരുത്.

💥ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്ബിലോ കേറി ഇരിക്കരുത്.

💥വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

💥വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി (വൃക്ഷങ്ങള്‍ക്ക് അടുത്ത് നിര്‍ത്തരുത്) അകത്തു തന്നെ ഇരിക്കണം.

💥ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

💥തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

💥ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന വസ്ത്രങ്ങള്‍, നനയുമെന്ന് പേടിച്ച്‌ എടുക്കാന്‍ പുറത്തിറങ്ങരുത്.

 💥പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

💥ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം.

💥ഇടിമിന്നലേറ്റ് അബോധാവസ്ഥയില്‍ ഉള്ള ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം/ചെയ്യരുത്.

💥സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേല്‍ക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ കറണ്ടടിക്കില്ല.

💥പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക.

💥മിന്നലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

💥പെട്ടെന്നുള്ള വീഴ്ചയില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ ഒരാളെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്ബോള്‍ ചിലപ്പോള്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടാവാനുള്ള സാധ്യതകൂടി പരിഗണിച്ചുവേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുവാന്‍.

💥പരിക്കേറ്റയാളുകളെ ശ്രദ്ധാപൂര്‍വ്വം മാത്രം വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക.

സര്‍ക്കാര്‍ - സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും അവഗണിക്കാതിരിക്കുക, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ജീവനും ആരോഗ്യവും അമൂല്യമാണ്.

0 comments: