2022, ജൂലൈ 16, ശനിയാഴ്‌ച

ആധാര്‍ അടിസ്ഥാനമാക്കി എല്ലാ ക്ഷേമ പദ്ധതികളും നേരിട്ട് കൈമാറാന്‍ കേന്ദ്രസര്‍കാര്‍; ഇരട്ടപ്പേരും വ്യാജ ഗുണഭോക്താക്കളെയും ഒഴിവാക്കും

മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പിലാക്കുന്ന എല്ലാ ക്ഷേമ പദ്ധതികളുടെയും സമഗ്രമായ അവലോകനം നടത്താന്‍ കേന്ദ്ര സര്‍കാര്‍ ആവശ്യപ്പെട്ടു.കൂടാതെ അത്തരം എല്ലാ പദ്ധതികളും ആധാര്‍ അടിസ്ഥാനമാക്കി, നേരിട്ട് ആനുകൂല്യം കൈമാറണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര സര്‍കാരിന്റെ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ സുഗമമായി വിതരണം ചെയ്യുന്നതിനൊപ്പം ഇരട്ടപ്പേരുള്ളവരെയും വ്യാജ ഗുണഭോക്താക്കളെയും ഒഴിവാക്കുന്നതിനാണ് ഈ നീക്കം.

കാബിനറ്റ് സെക്രടേറിയറ്റ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഓഫീസ് അറിയിപ്പ്  പ്രകാരം എല്ലാ ഗുണഭോക്തൃ അധിഷ്ഠിത ക്ഷേമ പദ്ധതികളും ആധാര്‍ അടിസ്ഥാനമാക്കി നേരിട്ട് ആനുകൂല്യം കൈമാറുന്നുണ്ടോ എന്ന് സര്‍കാര്‍ ഉറപ്പാക്കും. 'മന്ത്രാലയങ്ങളും വകുപ്പുകളും പണമായും അല്ലാതെയും നടപ്പാക്കിയ അവരുടെ എല്ലാ പദ്ധതികളും സമഗ്രമായി അവലോകനം ചെയ്യണം. അതിനുശേഷം പുതുതായി തിരിച്ചറിഞ്ഞ സ്‌കീമുകള്‍ ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പോര്‍ടലില്‍ ലഭ്യമാക്കുക,' ജൂണ്‍ 28-ലെ ഓഫീസ് അറിയിപ്പില്‍ പറയുന്നു.

യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയുമായി (UIDAI) കൂടിയാലോചിച്ച്‌, 2016ലെ ആധാര്‍ (സാമ്ബത്തിക, മറ്റ് സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ കൃത്യമായ വിതരണം) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഈ പദ്ധതികള്‍ അറിയിക്കേണ്ടതുണ്ടെന്നും മെമോ പറയുന്നു. സബ്സിഡികള്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അകൗണ്ടുകള്‍ വഴി നേരിട്ട് കൈമാറുന്നതിലൂടെ സുതാര്യത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം നടപ്പാക്കുന്നത്.

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 53 മന്ത്രാലയങ്ങളില്‍ നിന്ന് 313 കേന്ദ്ര മേഖലാ പദ്ധതികളും കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഡിബിടി ഭാരത് പോര്‍ടലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 2019-20ല്‍ 70.6 കോടി ഗുണഭോക്താക്കളും (പണമായി) 74.1 കോടി ഗുണഭോക്താക്കളും (മറ്റുള്ള തരം) ഉണ്ടായിരുന്നു, 2020-21ല്‍ അത് യഥാക്രമം 98 കോടിയും 81.9 കോടിയും ആണ്.

ഡിബിടി സംവിധാനത്തിന് കീഴില്‍ ഡിജിറ്റല്‍ പേയ്മെന്റ് മോഡുകള്‍ വഴി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 23 ലക്ഷം കോടി രൂപ കേന്ദ്ര സര്‍കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എല്ലാ സര്‍കാര്‍ പദ്ധതികളുടെയും 100% സുതാര്യത ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. ആധാര്‍ അധിഷ്ഠിത ഡിബിടി, ആനുകൂല്യങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഗുണഭോക്തൃ വിതരണം നല്ല ഭരണ പരിഷ്‌കാരമാണെന്ന് കാബിനറ്റ് സെക്രടേറിയറ്റ് ഉത്തരവ് വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പൊതുസേവന വിതരണത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നുവെന്നും സെക്രടേറിയറ്റ് അറിയിച്ചു.

ഐഡന്റിറ്റി പ്രൂഫ് എന്ന നിലയില്‍ ആധാര്‍ ഗുണഭോക്താക്കളുടെ തത്സമയ അടിസ്ഥാനത്തില്‍ ചിലവ് കുറഞ്ഞ രീതിയില്‍ ആധികാരികത (Authenticity) ഉറപ്പാക്കുകയും രേഖകളുടെ ഇരട്ടപ്പേരുകള്‍ നീക്കം ചെയ്തുകൊണ്ട് വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. 77 കോടിയിലധികം ബാങ്ക് അകൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സാമ്ബത്തിക വിലാസമായും ആധാര്‍ ഉപയോഗിക്കാമെന്നും ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. പല മന്ത്രാലയങ്ങള്‍ക്കും ഗുണഭോക്താക്കളുടെ പട്ടികയും മറ്റ് രേഖകളും സൂക്ഷിക്കുന്ന വ്യക്തിഗത പോര്‍ടലുകള്‍ ഉണ്ടെന്ന് മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപോര്‍ട് ചെയ്തു.

'എല്ലാവരെയും ഒരു പൊതു പോര്‍ടലില്‍ ഉള്‍പ്പെടുത്തുന്നത് ഇരട്ടപ്പേര് ഇല്ലെന്ന് ഉറപ്പാക്കുകയും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ട്രാക് സൂക്ഷിക്കാന്‍ സര്‍കാരിനെ സഹായിക്കുകയും ചെയ്യും. കൂടാതെ, ആധാര്‍ അതുല്യമായതിനാല്‍ രേഖകളുടെ ഇരട്ടപ്പേര് നീക്കംചെയ്യും, അതുവഴി പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ശരിയായ ഗുണഭോക്താവിലേക്ക് എത്തും,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

0 comments: