2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

വിദ്യാർത്ഥികളുടെ പഠന നഷ്ടം ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി ;കോവിഡ് മഹാമാരി തകർത്തത് വിദ്യാർഥികളുടെ നല്ലൊരു ഭാവി



കോവിഡ് മഹാമാരിയെ തുടര്‍ന്ന് 260 മില്യണില്‍ അധികം വിദ്യാര്‍ത്ഥികളുള്ള ഇന്ത്യയിലെ സ്കൂളുകള്‍ 2020 മാര്‍ച്ച്‌ മുതല്‍ അടച്ചു പൂട്ടി. ചില സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കായി മാത്രം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തോളമായി ഇന്ത്യയിലെ സ്കൂളുകള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ കാലയളവില്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടരാന്‍ രണ്ട് തരത്തിലുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും, മൊഹല്ലകളില്‍ നടക്കുന്ന ക്ലാസുകളും. എന്നാല്‍, യഥാര്‍ത്ഥ ക്ലാസുകള്‍ക്ക് പകരമാകാന്‍ ഈ പരിഹാരങ്ങള്‍ക്ക് ഒന്നുമായിട്ടില്ല.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിസ്ഥാനപരമായി ഫലപ്രദമല്ല. രാജ്യത്തെ കുട്ടികളില്‍ ബഹുഭൂരിപക്ഷത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തവർ ആണ്. വിദ്യാഭ്യാസ മേഖല ആകെ തകിടം മറഞ്ഞിരിക്കുകയാണ്.കുട്ടികള്‍ക്ക് പഠനനഷ്ടം സംഭവിച്ചത് രണ്ട് തരത്തിലാണ്. ആദ്യത്തേത് ഈ കാലയളവില്‍ അവര്‍ പഠിക്കേണ്ട കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞില്ല. അതായത് 2020-21 കാലഘട്ടത്തില്‍. രണ്ടാമതായി, സ്കൂളുകള്‍ അടച്ചപ്പോള്‍ കുട്ടികള്‍ മുന്‍ ക്ലാസുകളില്‍ പഠിച്ച കാര്യങ്ങള്‍ പോലും മറന്നു. ആദ്യത്തെ പഠനനഷ്ടം വളരെ വ്യക്തമാണ്. രണ്ടാമത്തെ പഠനനഷ്ടത്തെ അക്കാഡമിക് റിഗ്രഷന്‍ എന്നാണ് വിളിക്കുന്നത്. അതായത്, നാലാം ക്ലാസില്‍ എത്തിയ കുട്ടി ഒരു വര്‍ഷം മുഴുവന്‍ സ്കൂളില്‍ പോകാതിരുന്നാല്‍ മൂന്നാം ക്ലാസ്സില്‍ പഠിച്ച കാര്യങ്ങളുമായും കുട്ടിക്ക് ബന്ധം നഷ്ടപ്പെടും. അതിനാല്‍ പഠനത്തിന്റെ ഭൂരിഭാഗവും കുട്ടി മറക്കും. 'അക്കാദമിക് റിഗ്രഷന്‍' എന്ന പ്രതിഭാസം വേനല്‍ അവധിക്കാലത്ത് നടക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം പഠിപ്പിച്ച കാര്യങ്ങള്‍ കൂടി കവര്‍ ചെയ്താണ് പുതിയ അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങാറുള്ളത്. കുട്ടികള്‍ക്കിടയില്‍ അക്കാദമിക് റിഗ്രഷന്റെ വ്യാപ്തി വിലയിരുത്തുന്നതിന്, രാജ്യത്തെ 44 ജില്ലകളില്‍ ഫസ്റ്റ് പോസ്റ്റ് നടത്തിയ ഗവേഷണം അനുസരിച്ച്‌ 82 ശതമാനം കുട്ടികളും ഗണിതശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മറന്നു. 92 ശതമാനത്തിലധികം പേര്‍ 2020 മാര്‍ച്ചില്‍ അവര്‍ക്ക് അറിയാവുന്ന ഭാഷ വിഷയങ്ങളിലെ അടിസ്ഥാനപരമായ കഴിവുകളും മറന്നു തുടങ്ങി. ഉദാഹരണത്തിന്, ഗണിതശാസ്ത്രത്തില്‍, സങ്കലനവും കുറയ്ക്കലും ഉള്‍പ്പെടെ ഭാഷയില്‍ ഒരു ഖണ്ഡിക വായിക്കാനും അതിന്റെ സംഗ്രഹം വിവരിക്കാനുമുള്ള കഴിവ് വരെ കുട്ടികള്‍ മറന്നതായാണ് കണ്ടെത്തല്‍.

ആശങ്കാജനകമായ അക്കാദമിക് റിഗ്രഷന്‍ ഉള്‍പ്പെടെയുള്ള പഠനനഷ്ടം കുട്ടികളും അധ്യാപകരും നേരിടുന്ന വലിയ വെല്ലുവിളിയാണ്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഈ വലിയ വെല്ലുവിളി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കുന്നതിന്, പഠന നഷ്ടം നികത്താന്‍ അധ്യാപകര്‍ക്ക് മതിയായ സമയം നല്‍കേണ്ടി വരും. ഇതിന് വേനല്‍ക്കാല അവധികളും മറ്റും ഒഴിവാക്കി സിലബസ് പുനഃക്രമീകരിക്കണമെന്ന് ആണ് വിദഗ്ധരുടെ അഭിപ്രായം. പ്രാധാന്യമില്ലാത്ത ഉള്ളടക്കം ഉപേക്ഷിച്ച്‌ ചിലത് അടുത്ത വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. വിദ്യാര്‍ത്ഥികളിലെ അക്കാദമിക് റിഗ്രഷന്‍ ലെവല്‍ വിലയിരുത്തുന്നതിന് അധ്യാപകര്‍ക്ക് പരിശീലനവും ആവശ്യമാണ്.


0 comments: