2021, ഡിസംബർ 2, വ്യാഴാഴ്‌ച

കണ്‍സഷന്‍ നിരക്ക് വര്‍ധനയില്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്‌.

 


കണ്‍സഷന്‍ നിരക്ക് 6 രൂപയാക്കണമെന്ന ആവശ്യം; ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്‌.വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഒരു രൂപയില്‍ നിന്ന് 6 രൂപയാക്കി വിദ്യാര്‍ത്ഥികളുടെ കണ്‍സിഷന്‍ നിരക്ക് ഉയര്‍ത്തണം എന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വച്ച്‌ ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം എന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥികള്‍ക്കടക്കം ആശങ്കയുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

എട്ട് രൂപയില്‍ നിന്ന് മിനിമം ചാര്‍ജ് 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍.

0 comments: