2021, ഡിസംബർ 31, വെള്ളിയാഴ്‌ച

പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം; രാത്രി 10ന് ശേഷം ആൾകൂട്ടം ഒത്തുചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല

 

പുതുവത്സരം പ്രമാണിച്ച് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും.  ഇന്ന് നിരത്തുകളിൽ ശക്തമായ പോലീസ് പരിശോധനയുമുണ്ടാകും. രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങൾ പാടുള്ളുവെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പത്ത് മണിക്ക് ശേഷം ആൾക്കൂട്ടം കൂടുന്ന ഒരു പരിപാടിയും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ പാടില്ല, കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പരിശോധന കർശനമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം.

ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്കും നിയന്ത്രണമുണ്ട്. രാത്രി 10 ന് ശേഷം പാർട്ടികൾ പാടില്ല. കടകൾ രാത്രി പത്തുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. രാത്രി കർഫ്യൂ നിലവിൽ വന്നതോടെ ആരാധനാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.

അതേസമയം ഒമിക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കടകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം. ഓഫീസുകൾ, തൊഴിലിടങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗത ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളിൽ അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

0 comments: