2021, ജനുവരി 4, തിങ്കളാഴ്‌ച

സിഗരറ്റ് വലിക്കുന്നവർക്ക് മുട്ടൻ പണി


ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉള്ള കുറഞ്ഞ പ്രായപരിധി 18ൽ നിന്ന് 21 ലേക്ക് ഉയർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ പുകയില ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിതരണം നടത്തുന്നതും 2003-ലെ (COTPA 2003) സർക്കാർ ഭേദഗതി അനുസരിച്ചാണ്. പുകയില നിരോധന നിയമ ഭേദഗതിയുടെ 2020-ലെ കരട് രൂപകൽപ്പന ചെയ്തു കഴിഞ്ഞു.

നിലവിൽ 18 വയസ്സാണ് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ഉള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. പുതിയ ഭേദഗതി പ്രകാരം 21 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്താനോ ഉപയോഗിക്കാനോ വിൽക്കാനോ സാധിക്കില്ല. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ്.

നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷത്തെ തടവും പിഴയും അനുഭവിക്കേണ്ടി വരുന്നതാണ്.

നിർദ്ദേശിച്ചിരിക്കുന്ന അളവിൽ കൂടുതൽ പുകയില ഉൽപ്പന്നങ്ങൾ നേരിട്ടോ അല്ലാതെയോ വിൽക്കുന്നത് ശിക്ഷാർഹമാണ്. എന്നാൽ പുതിയ ഭേദഗതി പ്രകാരം  നിർദ്ദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച് അളവ് പുകയില ഉൽപ്പന്നങ്ങൾ പോലും നേരിട്ടോ അല്ലാതെയോ വില്ക്കുന്നത് ശിക്ഷാർഹമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 5 വർഷം വരെ തടവും പിഴയും ഈടാക്കേണ്ടി വരുന്നതാണ്. കൂടാതെ പൊതുസ്ഥലങ്ങളിൽ പുക വലിച്ചാൽ പിഴ ഈടാക്കുന്നത് 200 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തിയേക്കും എന്നുള്ളതാണ് മറ്റൊരു സൂചന.


0 comments: