2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

വിവാഹം കഴിക്കാൻ ഇനി കുടുംബാംഗങ്ങളുടെ സമ്മതം ആവശ്യമില്ല എന്ന് സുപ്രീം കോടതി



ന്യൂഡല്‍ഹി : രണ്ട് പേര്‍ക്ക് വിവാഹിതരാകാന്‍ കുടുംബാംഗങ്ങളുടെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ സഞ്ജയ് കിഷാന്‍ കൗള്‍, ഋഷികേഷ് റോയി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മാര്‍ഗരേഖ നിര്‍മ്മിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

രണ്ട് പേര്‍ തമ്മിലുള്ള വിവാഹത്തിൽ കുടുംബത്തില്‍ നിന്നുളള എതിര്‍പ്പോ, സമുദായത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമോ പ്രതികൂലമായി ബാധിക്കുന്നതായിരിക്കില്ല. വിദ്യാ സമ്പന്നരായ  യുവ ജനതയാണ് ഇപ്പോൾ ജീവിക്കുന്നത്.പഴയ സാമുദായിക വ്യവസ്ഥകളില്‍ നിന്നും വിട്ടുമാറി അവരവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാൻ അവർക്ക് അവകാശം ഉണ്ട് . ഇതിലൂടെ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.ഇത്തരം വിവാഹങ്ങള്‍ക്കെതിരെ ഭീഷണി നേരിടുന്നവര്‍ക്ക് പിന്തുണയാണ് കോടതി നല്‍കുന്നതെന്നും ബെഞ്ച് അറിയിച്ചു.

കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മുര്‍ഗോഡ് പോലീസ് സ്‌റ്റേഷനില്‍ ചെയത് എഫ്‌ഐആര്‍ റദ്ദാക്കണമെന്നുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. തന്റെ മകൾ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നും മറ്റൊരാളുമായി വിവാഹിതയായെന്നും പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് യുവതിയോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ പരാതിയുമായാണ് ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് വീട്ടിലേയ്ക്ക് തിരിച്ച്‌ പോകാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ കുടുംബാംഗങ്ങളെക്കൊണ്ട് യുവതിയെ തട്ടിക്കൊണ്ട് പോയതിന് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

0 comments: