പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്ത് ശതമാനം കൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു .
ഇക്കാര്യം മന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ എണ്ണം താലൂക്ക് തലത്തില്‍ കണക്കാക്കിയിട്ടുണ്ട്.സീറ്റ് 50 താലൂക്കുകളില്‍ കുറവാണ്. ഇവിടങ്ങളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് മന്ത്രി ഇപ്പോള്‍ പറഞ്ഞത് . അതോടൊപ്പം പുതിയ മാനദണ്ഡവും പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത് .
സംസ്ഥാനത്ത് 10%മുതല്‍ 20% വരെ സീറ്റ് കൂട്ടുമെന്നാണ് മന്ത്രി പറഞ്ഞത് . ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്തിട്ടുണ്ട്. ആവശ്യമുള്ള ജില്ലകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി മാറ്റും.20 ശതമാനം സീറ്റ് വര്‍ദ്ധന നല്‍കിയ ജില്ലകളില്‍ സീറ്റ് ആവശ്യകതയുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്ത് ശതമാനം സീറ്റ് കൂട്ടും . സീറ്റ് വര്‍ദ്ധിപ്പിച്ച ശേഷം പരിഹാരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സപ്ലിമെന്റ് അലോട്ട്‌മെന്റ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു . മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 20% അല്ലെങ്കില്‍
10% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് വര്‍ദ്ധനവിന്റെ 20% മാനേജ്‌മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും 20% അല്ലെങ്കില്‍ 10 % സീറ്റ് വര്‍ദ്ധിപ്പിക്കും.
സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. 5 സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്എന്നീ വിഷയങ്ങളില്‍ കോഴ്‌സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വര്‍ദ്ധനവ് നടത്തും. എന്നാല്‍ കൂട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍
റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു
ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി .
0 comments: