2021, ഡിസംബർ 20, തിങ്കളാഴ്‌ച

വൈദ്യുതി വകുപ്പിന്റെ പേരില്‍ വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ്

 


എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വൈദ്യുതി കണക്ഷനുമായി ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വൈദ്യുതി വകുപ്പിന്റെ പേരില്‍ വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നു വകുപ്പ് നിര്‍ദേശിച്ചു.

തട്ടിപ്പ് ഇങ്ങനെ 

സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥനെന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്നതാണു തട്ടിപ്പുകാരുടെ രീതി.

ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം

.കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ അടയ്‌ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്‌ക്കേണ്ട അവസാന തിയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്‌സൈറ്റ് ലിങ്ക് (wss.kseb.in) തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. 

മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലേക്കു കടന്നുകയറാന്‍ അനുവദിക്കുന്ന വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കരുത്.കെ എസ് ഇ ബിയുടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സുരക്ഷിതമായ നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങളുണ്ട്. http://www.kseb.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പണമടയ്ക്കാം.കൂടാതെ, വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഇലക്ട്രിസിറ്റി ബില്‍ പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ വഴിയോ ബില്‍ അടയ്ക്കാം.

ബില്‍ പേയ്‌മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.


0 comments: