2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച

ഭവന വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ശരിയായ സമയം

 മാർച്ചിൽ ബാങ്കുകൾ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുവാൻ സാധ്യതയുള്ളതിനാൽ, ഭവന വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം, വായ്പകൾ എടുക്കുന്നതാകും നല്ലത്.  പലിശ നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന്  യു.എസ്. ഫെഡ് റിസർവ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.  ഫെഡ് റിസർവ് നിരക്കുകൾ വർദ്ധിപ്പിച്ചാൽ ആർ.ബി.ഐയും ലിക്വിഡിറ്റിയിൽ ഇടപെടുമെന്നാണു വിലയിരുത്തൽ. റഷ്യ- യുക്രൈൻ യുദ്ധം ആഗോള എണ്ണവില കുതിക്കുന്നതിന് കാരണമാകുന്നുണ്ട്.  പണപ്പെരുപ്പത്തെ നേരിട്ടു ബാധിക്കുന്ന ഘടകമാണ് ഇന്ധനവില. 

ഇങ്ങനെ കുതിച്ചുയരുന്ന പണപ്പെരുപ്പം ആർ.ബി.ഐയ്ക്കു മേൽ കടുത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്.  അതിനാൽ തന്നെ അടുത്ത ധനനയ യോഗത്തിൽ തന്നെ ആർ.ബി.ഐ. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണു വിലയിരുത്തൽ. ഇങ്ങനെ സംഭവിച്ചാൽ ബാങ്കുകൾ നിരക്കുകൾ ഉയർത്തും. ഇതോടെ ഭവനവായ്പ നിരക്കുകളും ഉയരും. 15- 20 വർഷങ്ങളോളം നീളുന്ന ദീർഘകാല വായ്പയുടെ നിരക്കിൽ ചെറിയൊരു മാറ്റം വന്നാൽ തന്നെ അതു പോക്കറ്റിനെ കാര്യമായി ബാധിക്കും. കോവിഡിനു ശേഷം വിപണികൾ സാധാരണ നിലയിലേക്ക് എത്തിയതും നിരക്കുകൾ വർദ്ധിപ്പിക്കാൻ ആർ.ബി.ഐയെ സ്വാധീനിക്കുന്ന ഘടകമാണ്.

ഇപ്പോൾ ബാങ്കുകളുടെ തരുന്ന ഭവന വായ്പ നിരക്കുകൾ വളരെ താഴ്ന്ന നിലയിലാണ്. അതിനാൽ മാർച്ചിൽ തന്നെ വായ്പകൾ എടുക്കുന്നത് ഉചിതമായിരിക്കും.  ആർ.ബി.ഐ. നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്നു വ്യക്തമായതോടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി മുൻനിര ബാങ്കുകൾ എഫ്.ഡി. നിരക്കുകൾ വർദ്ധിപ്പിച്ചു കഴിഞ്ഞു. ബാങ്കുകളുടെ അടുത്ത ഇടപെടൽ വായ്പാ പലിശയിലാകും. നിലവിൽ 6.5 ശതമാനം മുതൽ ആരംഭിക്കുന്ന ആകർഷകമായ ഭവന വായ്പ നിരക്കുകൾ ലഭ്യമാണ്. ആദ്യമായി വീടുകൾ വാങ്ങുന്ന, അല്ലെങ്കിൽ പണിയുന്ന ആളുകൾക്കാകും ഈ നിരക്കുകൾ ബാധകമാകുക.

ഭവന വായ്പ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഇന്നു വിപണിയിലുണ്ട്. ഇവരുടെയെല്ലാം നിരക്കുകളും നിബന്ധകളും വ്യത്യാസപ്പെട്ടിരിക്കും. സ്ത്രീകൾക്കു നൽകുന്ന ഭവന വായ്പയ്ക്കു പ്രത്യേകം കിഴിവ് നൽകുന്നവരും ഏറെയാണ്. വായ്പയെടുക്കുന്നവർ ആദ്യം പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്. തുടർന്ന് വായ്പ നൽകുന്ന കുറച്ചു പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുക. ഇതിൽനിന്നു മികച്ച പലിശ നിരക്ക് കണ്ടെത്താൻ അവരുടെ നിബന്ധനകളും വ്യവസ്ഥകളും താരതമ്യം ചെയ്യുക. അനുയോജ്യമായ ഒരു വായ്പക്കാരനെ കണ്ടെത്തുകയാണെങ്കിൽ കുറഞ്ഞ പലിശനിരക്ക് ഇ.എം.ഐ. കുറയ്ക്കാൻ സഹായിക്കും.


0 comments: