2022, മാർച്ച് 13, ഞായറാഴ്‌ച

കൊവിഡ് ഇടവേള കഴിഞ്ഞും കുട്ടികള്‍ ഓണ്‍ലെെന്‍ നീരാളിപിടിത്തത്തില്‍ തന്നെ ;പരീക്ഷകളോട് നിസംഗമനോഭാവം, ആശങ്കയില്‍ അദ്ധ്യാപകരും രക്ഷിതാക്കളും

 


ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം പരീക്ഷാക്കാലം വന്നെങ്കിലും തണുപ്പന്‍ മട്ടില്‍ വിദ്യാര്‍ത്ഥികള്‍.ദീര്‍ഘകാലത്തെ കൊവിഡ് ഇടവേളകള്‍ കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ മാറ്റങ്ങള്‍ വരുത്തിയതിനാല്‍ എന്തെഴുതിയാലും പാസാകുമെന്ന മട്ടിലാണ് പലരും. ക്ലാസുകളില്‍ പലകുട്ടികളും അസ്വസ്ഥരാണെന്നും വരാനിരിക്കുന്ന പരീക്ഷകളെ പലരും ഗൗരവമായി ഇതുവരെ എടുത്തിട്ടില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇതു മൂലം വരുന്ന പരീക്ഷകളില്‍ കുട്ടികളുടെ പ്രകടനം മോശമായിരിക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.

കൊവിഡ് കാലത്തെ ഓണലൈന്‍ പഠനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയവര്‍ നാല്‍പ്പത് ശതമാനം പോലും വരില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. അതിര് കവിഞ്ഞ മൊബൈല്‍ഫോണ്‍ ഉപയോഗം അപകടകരമായ പുതിയ മേച്ചില്‍പുറങ്ങള്‍ കുട്ടികള്‍ക്ക് മുമ്പിൽ  തുറന്നിട്ടു. കൊവിഡ് ഇടവേളകള്‍ക്കു ശേഷവും ഓണ്‍ലെെന്‍ നീരാളിപിടിത്തത്തില്‍ നിന്ന് കുട്ടികള്‍ മുക്തരായിട്ടില്ല.

ചില അധ്യാപകരുടെ വാക്കുകൾ 

കെജെ.പോള്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) : രക്ഷിതാക്കള്‍ കുട്ടികളുമായി തുറന്നുപറച്ചിലുകള്‍ വേണം. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. ചര്‍ച്ച ചെയ്യണം. കൂടാതെ അദ്ധ്യാപകര്‍ ക്ലാസ് പ്രവര്‍ത്തനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം.

വി.മുഹമ്മദ്ബഷീര്‍ (പ്രധാനഅദ്ധ്യാപകന്‍): പലകുട്ടികളും കൊവിഡിന് ശേഷം അദ്ധ്യാപകരുമായി അടുപ്പമില്ലാത്തവരായിരിക്കയാണ്. നല്ലൊരുശതമാനം കുട്ടികളും ശരിക്കും മൊബൈല്‍ഫോണ്‍ അടിമകളായിമാറിയിട്ടുണ്ട്. അതിന്റെ പരിണിതഫലം അനുഭവപ്പെട്ട് തുടങ്ങി. അത് പരീക്ഷകളിലും പ്രകടമായേക്കും.

കൃഷ്ണന്‍.ഒ.പി.(ഹയര്‍സെക്കണ്ടറി അദ്ധ്യാപകന്‍): കോവിഡ് ഇടവേളക്ക് ശേഷം കുട്ടികള്‍ വൈകി ഉണരുന്നവരായി. പലര്‍ക്കും കൃത്യനിഷ്ഠയില്ല. പരീക്ഷകളെ ഗൗരവമായി കാണുന്നില്ല. സാമാന്യബോധം നഷ്ടപ്പെട്ടു. നിരന്തരമായ മൊബൈല്‍ഫോണ്‍ ഉപയോഗം സഹപാഠികളോടുള്ള സമീപനത്തിലും മാറ്റങ്ങളുണ്ടാക്കി. പ്ലസ്ടു കുട്ടികളില്‍ ഉള്ളടക്കം തീരെയില്ല. ഫുള്‍ എപ്ലസ് നേടിയവരുടെ കാര്യം പോലും കഷ്ടമാണ്.

പി.അബ്ദുറഹിമാന്‍( ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍):- അനിയന്ത്രിതമായ മൊബൈല്‍ ഉപയോഗം കുട്ടികളില്‍ സ്വാര്‍ത്ഥതയും അക്രമവാസനയും ഉള്ളവരാക്കി മാറ്റിയിട്ടുണ്ട്. കുട്ടികള്‍ സ്ക്കൂളില്‍ മുമ്പത്തേക്കാൾ  പരസ്പരം കലഹിക്കുകയും ബലപരീക്ഷണത്തിന് മുതിരുകയും ചെയ്യുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ശ്രദ്ധിച്ചേ മതിയാവൂ.

0 comments: