2022, മേയ് 13, വെള്ളിയാഴ്‌ച

നീറ്റ് പരീക്ഷ തിയതിയില്‍ മാറ്റമില്ല;മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

 

നീറ്റ് പി.ജി മെഡിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയില്‍ നടക്കും.ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. കോടതി അത്തരം ഒരു തീരുമാനത്തിലേക്കെത്തിയാല്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷ മാറ്റിവയ്ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് ആവശ്യപ്പെട്ടത്. നിലവില്‍ രണ്ട് സെറ്റ് പിജി ഡോക്ടര്‍മാരുടെ കുറവ് ആശുപത്രികളില്‍ ഉണ്ടെന്നും ഇത് രോഗികളുടെ പരിചരണത്തെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഈ വാദം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കും.

കൗണ്‍സിലിങ് വൈകിയതിനാല്‍ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍റെ ആവശ്യം. 2021ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനെ തുടര്‍ന്ന് കൗണ്‍സിലിങ് ആരംഭിച്ചത് ഒക്ടോബറില്‍. എന്നാല്‍ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കൗണ്‍സിലിങ് താല്‍ക്കാലികമായി സുപ്രീംകോടതി നിര്‍ത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗണ്‍സിലിങ് പുനരാരംഭിക്കാനായത്. മെയ് ഏഴിനാണ് കൗണ്‍സിലിങ് പൂര്‍ത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാര്‍ഥികളുടെ പരാതി. മാത്രമല്ല കോവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാര്‍ഥികള്‍ക്കും ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഐ.എം.എയും സമാന ആവശ്യവുമായി രംഗത്തുണ്ട്.


0 comments: