2022, ജൂൺ 27, തിങ്കളാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കുന്നു

 

സംസ്ഥാനത്ത് പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ നീന്തല്‍ അറിവിന് ബോണസ് പോയന്‍റ് നല്‍കുന്ന സമ്ബ്രദായം നിര്‍ത്തലാക്കുന്നു. ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ അംഗീകാരമായാല്‍ നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കിയായിരിക്കും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുക.

നിലവില്‍ രണ്ട് പോയന്‍റാണ് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രവേശനത്തിന് ബോണസ് പോയന്‍റായി നല്‍കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കും മുൻപ്  ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ കുട്ടികളില്‍നിന്ന് ഫീസ് ഈടാക്കി നീന്തല്‍ അറിവ് പരിശോധിക്കുന്നതിനിടെയാണ് ഇതിനുള്ള ബോണസ് പോയന്‍റ് തന്നെ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലേക്ക് പോകുന്നത്. തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്കിടയില്‍ നീന്തല്‍ അറിവ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയന്‍റ് സമ്പ്രദായം  കൊണ്ടുവന്നത്. എന്നാല്‍, പരിശോധന പോലുമില്ലാതെ ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുന്ന രീതിയിലേക്ക് മാറുകയായിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിക്കുന്ന രീതിയില്‍ അനാവശ്യമായി ബോണസ് പോയന്‍റ് നല്‍കുന്നതിനെതിരെ വിമര്‍ശനം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പ്രവേശനത്തിന് ബോണസ് പോയന്‍റ് പാര്‍ട്ടിന് പകരം കുട്ടിയുടെ അക്കാദമിക മികവിന് പരിഗണന നല്‍കുന്ന രീതിയിലുള്ള ഭേദഗതികള്‍ക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രാദേശികത പരിഗണിച്ചുള്ള ബോണസ് പോയന്‍റ് പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.

നിലവില്‍ വിദ്യാര്‍ഥി താമസിക്കുന്ന പഞ്ചായത്തിലെ സ്കൂളില്‍ രണ്ട് ബോണസ് പോയന്‍റും താലൂക്കിന് ഒരു പോയന്‍റും നല്‍കുന്നുണ്ട്. ഇത് ആകെ പരമാവധി രണ്ടായി പരിമിതപ്പെടുത്താനാണ് നിര്‍ദേശം. പരീക്ഷയില്‍ ലഭിച്ച ഗ്രേഡും ബോണസ് പോയന്‍റും ഉള്‍പ്പെടെ ചേര്‍ത്ത് പ്ലസ് വണ്‍ പ്രവേശനത്തിലെ റാങ്കിങ്ങിനായി പരിഗണിക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയന്‍റ് ആവറേജ് (ഡബ്ല്യു.ജി.പി.എ) തുല്യമായി വരുന്ന കുട്ടികളുടെ കാര്യത്തില്‍ ബോണസ് പോയന്‍റ് പാര്‍ട്ടിന് പകരം അക്കാദമിക പാര്‍ട്ടിന് മുന്‍ഗണന നല്‍കും. ജൂലൈ ഒന്നു മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങാനാണ് ശ്രമം.

0 comments: