2021, ജനുവരി 13, ബുധനാഴ്‌ച

കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങ്: താലോലം പദ്ധതിക്ക് 5.29 കോടി

 


 ജന്മനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പൂർണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി.സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ താലോലം  പദ്ധതിക്ക് ധനകാര്യവകുപ്പ് 5,29,17000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.തിരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികൾ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി.

 ഓട്ടിസം,നാഡീരോഗങ്ങൾ,ഹൃദയസംബന്ധമായ രോഗങ്ങൾ, സെറിബ്രൽ പാൾസി, അസ്ഥി വൈകല്യങ്ങൾ, എൻഡോസൾഫാൻ രോഗബാധിതരുടെ രോഗങ്ങൾ, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ചികിത്സാചെലവ് ഈ പദ്ധതി വഹിക്കുന്നുണ്ട്.കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് ചികിത്സാചെലവ് പരിധി ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.

 താലോലം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല. എന്നാൽ അതത്  ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ മിഷൻ കൗൺസിലർമാർ നടത്തുന്ന സാമ്പത്തിക-സാമൂഹിക വിശകലനത്തിന് അടിസ്ഥാനത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബത്തിലെ കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്,എസ് എ ടി. ആശുപത്രി, ആർ.സി.സി,ശ്രീചിത്തിര തിരുനാൾ ആശുപത്രി, ഐക്കോൺസ്  തിരുവനന്തപുരം,  ആലപ്പുഴ മെഡിക്കൽ കോളേജ്,കോട്ടയം മെഡിക്കൽ കോളേജ്, ഐ സി എച്ച്, എറണാകുളം മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി,തൃശ്ശൂർ മെഡിക്കൽ കോളേജ്,ചെസ്റ്റ് ഹോസ്പിറ്റൽ, ഐക്കോൺസ് ഷൊർണൂർ, കോഴിക്കോട് മെഡിക്കൽ കോളേജ്, ഐ എം സി എച്ച്, മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ്, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ എന്നീ 18 ആശുപത്രികളിൽ നിന്നാണ് താലോലം പദ്ധതി പ്രകാരമുള്ള സൗജന്യചികിത്സ ലഭിക്കുന്നത്.

0 comments: