സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും.പെന്‍ഷന്‍ ലഭിക്കുന്നതിനായി കര്‍ഷകര്‍ പ്രത്യേകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നേ ദിവസം നിര്‍വഹിക്കുന്നതായിരിക്കും.ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ കര്‍ഷകര്‍ക്ക് ബുധനാഴ്ച മുതല്‍ http://kfwfb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നല്‍കാം. നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധി പോര്‍ട്ടല്‍ മുഖേനയാകും പെന്‍ഷന്‍ ലഭിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം ?
18നും 55നും ഇടയില്‍ പ്രായമുള്ള, മൂന്നു വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നതും മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തവരുമായ കര്‍ഷകര്‍ക്കാണ് പദ്ധതിക്ക് കീഴില്‍ അംഗത്വം ലഭിക്കുക. 100 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ച് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാകണം എന്ന നിബന്ധനയും ഇതിന് ബാധകമാകുന്നുണ്ട്. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്,ആട്,മുയല്‍,കന്നുകാലിഎന്നിവയെ പരിപാലിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.
അംശാദായം അടയ്ക്കല്‍
ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനുള്ള സംവിധാനവും ഉണ്ടാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ കൂടി നിധിയിലേക്ക് അടയ്ക്കും.
അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയില്‍ അംഗമായി തുടരുകയും 60 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായാ തുകയാകും പെന്‍ഷനായി ലഭിക്കുക. കുറഞ്ഞത് അഞ്ച് വര്‍ഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെന്‍ഷന്‍ ലഭിക്കുക.
0 comments: