2021, ഡിസംബർ 17, വെള്ളിയാഴ്‌ച

സി ബി എസ് ഇ പരീക്ഷ: കേരളത്തിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി



സി ബി എസ് ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.  

 കത്തിന്റെ ഉള്ളടക്കം

"സി ബി എസ് ഇ 10, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പങ്കുവെക്കാനാണ് ഈ കത്ത്. ഡിസ്‌ക്രിപ്റ്റിവ് ടൈപ് പരീക്ഷയാണ് സി ബി എസ് ഇ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ മള്‍ടിപിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ആണ് ഉള്‍പെടുത്തിയിരിക്കുന്നത്.

അതുകൊണ്ട് ഒറ്റ തെറ്റുകൊണ്ട് മുഴുവന്‍ മാര്‍ക്കും നഷ്ടമാകുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഉത്തരമായി സജസ്റ്റ് ചെയ്തതില്‍ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന പരാതിയുമുണ്ട്. കേരളം ഉള്‍പെടുന്ന സോണില്‍ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യ പേപെറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ഥികള്‍ പരാതി പറയുന്നു.

കോവിഡ് കാലമായതിനാല്‍ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കേരളം ഉള്‍പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിര്‍ണയ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങള്‍ റദ്ദ് ചെയ്ത് ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്ക് കുട്ടികള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു."


0 comments: