2022, ഫെബ്രുവരി 16, ബുധനാഴ്‌ച

സംസ്ഥാനത്തെ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി അനായാസം ലഭ്യമാകും;വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നൂലാമാലകള്‍ ഒഴിവാക്കി

 

സംസ്ഥാനത്തെ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി അനായാസം ലഭ്യമാകും. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ദിനംപ്രതി വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൊണ്ടുവന്നിരുന്നു.വിവിധ സേവനങ്ങള്‍ക്ക് പൗരന്മാരില്‍ നിന്നും ഈടാക്കിയിരുന്ന അപേക്ഷാഫീസ് ഒഴിവാക്കിയതാണ് ആദ്യത്തെ വലിയ മാറ്റം.

വിവിധ സേവനങ്ങള്‍ക്കുളള അപേക്ഷാ ഫോമുകള്‍ ലളിതമാക്കി കഴിയുന്നിടത്തോളം ഒരു പേജില്‍ മാത്രം പരിമിതപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകളില്‍ പ്രത്യേക ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കി.

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി താമസ സ്ഥലത്തിനുള്ള തെളിവ്, അഞ്ചുവര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നതിന്റെ തെളിവ്, ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ്, രക്ഷാകര്‍ത്താക്കളുടെ എസ്.എസ്.എല്‍.സി ബുക്ക്, വിലാസത്തിനുള്ള തെളിവായി വോട്ടര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, ടെലിഫോണ്‍ ബില്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. കേരളത്തില്‍ പഠിച്ചയാള്‍ക്ക് 5 വര്‍ഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖ കൂടാതെ സത്യപ്രസ്താവന ഉണ്ടെങ്കില്‍ നേറ്റീവ് ആയി പരിഗണിക്കാം.

ജാതി സര്‍ട്ടിഫിക്കറ്റിന് എസ്.എസ്.എല്‍.സി/ വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.

റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഇലക്‌ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവ ഉപയോഗിക്കാവുന്നതാണ്.മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിനായി എസ്.എസ്.എല്‍.സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.

ബന്ധുത്വ (റിലേഷന്‍ഷിപ്പ് ) സര്‍ട്ടിഫിക്കറ്റിന് റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും രേഖയില്‍ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മതി.ലൈഫ് സര്‍ട്ടിഫിക്കറ്റിന് ജീവന്‍പ്രമാണ്‍ എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ് വണ്‍ ആന്‍ഡ് ദ സെയിം സര്‍ട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി.

കുടുംബ അംഗത്വ (ഫാമിലി മെമ്ബര്‍ഷിപ്പ്) സര്‍ട്ടിഫിക്കറ്റിന് റേഷന്‍ കാര്‍ഡ് മതിയായ രേഖയാണ്.

ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് ആധാര്‍,ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് എസ്.എസ്.എല്‍.സി / വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താല്‍ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്. ഒപ്പം ഒരു സത്യവാങ്മൂലം കൂടി നിഷ്‌കര്‍ഷിക്കുന്നുണ്ട്.

അറ്റസ്‌റ്റേഷനുകള്‍ക്ക് ആഭ്യന്തരവകുപ്പ്ഡെപ്യൂട്ടി കളക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫിസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ഈ മാറ്റങ്ങള്‍.


0 comments: