2022, മാർച്ച് 25, വെള്ളിയാഴ്‌ച

വിദ്യാര്‍ഥികളെ ദിവസം ഒന്നരമണിക്കൂര്‍ കളിക്കാന്‍ അനുവദിക്കണം'- അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്

 

വിദ്യാര്‍ഥികള്‍ക്ക് കളിക്കാന്‍ രാജ്യത്തെ സ്‌കൂളുകള്‍ ദിവസവും ഒന്നര മണിക്കൂര്‍ മാറ്റിവെക്കണമെന്ന് ശുപാര്‍ശ. കായിക വിദ്യഭ്യാസത്തെ ഭരണഘടനാപരമായ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് സുപ്രിംകോടതിയില്‍ ഈ ശുപാര്‍ശ നല്‍കിയത്. കായിക വിനോദം എന്ന വാക്കിന് പകരം 'ഫിസിക്കല്‍ ലിറ്ററസി' എന്ന വാക്കാണ് ഉപയോഗിക്കേണ്ടതെന്നും അതിനെ അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21ാം പരിഛേദത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഹര്‍ജിയിലെ ആവശ്യങ്ങള്‍

കായിക വിദ്യഭ്യാസത്തെ മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത തല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് സ്‌പോര്‍ട്‌സ് ഗവേഷകനായ കനിഷ്‌ക പാണ്ഡെ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം.

1) കായിക വിദ്യഭ്യാസം നിലവില്‍ സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അതില്‍ കേന്ദ്രസര്‍ക്കാരിന് കൂടി പങ്കാളിത്തം നല്‍കുന്ന രീതിയിലുള്ള ഭരണഘടനാഭേദഗതി വേണം.

2) സ്‌പോര്‍ട്ട്‌സിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വതന്ത്ര മന്ത്രാലയങ്ങള്‍ രൂപീകരിക്കണം.

3) വിദ്യഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്‌പോര്‍ട്ട്‌സിനെ ഉള്‍പ്പെടുത്താന്‍ വേണ്ട നയങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണം.

4) വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സൗജന്യമായി സ്‌പോര്‍ട്ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യണം.

5) നഴ്‌സറി മുതല്‍ ഉള്ള എല്ലാ സിലബസുകളില്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തണം. മത വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഇത് ബാധകമാക്കണം.

6) സ്‌പോര്‍ട്‌സ് ഒരു വിഷയമായി തന്നെ സ്‌കൂളുകളില്‍ പഠിപ്പിക്കണം.

7) സ്‌കൂള്‍ ബജറ്റില്‍ സ്‌പോര്‍ട്ട്‌സിനായി പ്രത്യേക വിഹിതം വെക്കണം. പരിശീലനവും മല്‍സരങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിക്കുകയും വേണം.

അമിക്കസ് ക്യൂറിയുടെ ശുപാര്‍ശകള്‍

💦കായിക വിദ്യഭ്യാസം ഭരണഘടനാപരമായ അവകാശമാക്കുമ്പോള്‍ അത്് ഉറപ്പാക്കാനായി നാഷണല്‍ ഫിസിക്കല്‍ ലിറ്ററസി മിഷന്‍ (എന്‍.എഫ്.എല്‍.എം) കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. സിലബസുകളുടെ പരിഷ്‌കരണം, അധ്യാപകര്‍ക്കുള്ള പരിശീലനം എന്നിവ എന്‍.എഫ്.എല്‍.എമ്മില്‍ ഉള്‍പ്പെടണം.

💦സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന വിദ്യഭ്യാസ ബോര്‍ഡുകള്‍ തുടങ്ങി രാജ്യത്തെ എല്ലാ വിദ്യഭ്യാസ ബോര്‍ഡുകളും 2022-23 അക്കാദമിക് വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കളിക്കാനായി ദിവസം ഒന്നര മണിക്കൂര്‍ മാറ്റിവെക്കണം.

💦കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള എല്ലാ നോണ്‍ റെസിഡന്‍ഷ്യല്‍ കോളേജുകളും സ്‌കൂളുകളും കളിസ്ഥലങ്ങള്‍ സമീപവാസികളായ കുട്ടികളെ ഉപയോഗിക്കാന്‍ അനുവദിക്കണം. സ്‌കൂള്‍ അവധി സമയങ്ങളിലാണ് സമീപവാസികള്‍ക്ക് സൗകര്യം നല്‍കേണ്ടത്.

💦രാജ്യത്തെ എല്ലാ കളിസ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ട്രോണിക്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം ശേഖരിക്കണം. അവ കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ടോയെന്ന വിവരവും ശേഖരിക്കണം.



0 comments: