2022, മേയ് 8, ഞായറാഴ്‌ച

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി കേന്ദ്രീയ വിദ്യാലയങ്ങള്‍; പ്രവേശനം സൗജന്യം

 


കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട  കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാനൊരുങ്ങി കേന്ദ്രീയ വിദ്യാലയങ്ങൾ . കെവിഎസ് അധികൃതരാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീമിന്  കീഴില്‍ രാജ്യത്തുടനീളമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നല്‍കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുക, എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 23 വയസ്സ് ആകുന്നതു വരെ അവര്‍ക്ക് ഈ സഹായങ്ങള്‍ നല്‍കണമെന്നും പദ്ധതി നിർദേശിക്കുന്നു. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് വ്യത്യസ്ത ക്ലാസുകളില്‍ പ്രവേശിപ്പിക്കുമെന്ന് കെവിഎസ് അധികൃതര്‍ പറഞ്ഞു. കൂടാതെ, അവര്‍ക്ക് 1 മുതല്‍ 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ട്യൂഷന്‍ ഫീസ്, വിദ്യാലയ വികാസ് നിധി(വിവിഎന്‍) ചാര്‍ജുകള്‍ മുതലായവ അവര്‍ നല്‍കേണ്ടതില്ല.

''ഈ പദ്ധതിക്ക പ്രകാരം കണ്ടെത്തുന്ന കുട്ടികളുടെ പ്രവേശനം ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ ശുപാര്‍ശയില്‍ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളിൽ ആയിരിക്കും. ഒരു ക്ലാസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം പരമാവധി 10 വിദ്യാര്‍ത്ഥികളെ ഡിഎമ്മിന് ഒരു സ്‌കൂളിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയും'', ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനായി കെവിഎസിന്റെ പ്രവേശന നിര്‍ദേശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളില്‍ രണ്ട് പേരെയോ, ദത്തെടുത്ത മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിർദേശം പുതിയ ഭേദ​ഗതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീം പ്രകാരമുള്ള പ്രവേശനത്തെക്കുറിച്ച് കെവിഎസിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ (അക്കാദമിക്‌സ്) എല്ലാ റീജിയണല്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശവും നൽകി.

ഇന്ത്യയിലും വിദേശത്തും (കാഠ്മണ്ഡു, ടെഹ്റാന്‍, മോസ്‌കോ) 1,240 സ്‌കൂളുകളാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് കീഴിലുള്ളത്. 13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും 48,314 ജീവനക്കാരുമാണ് ഇവിടെയുള്ളത്. രാജ്യത്തുടനീളമുള്ള 25 പ്രാദേശിക ഓഫീസുകള്‍ക്ക് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.




0 comments: