2022, മേയ് 13, വെള്ളിയാഴ്‌ച

ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറയ്ക്കരുത്, വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ വേണം


സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ വേണമെന്നും തസ്തിക നിർണയവുമായി ബന്ധപ്പെട്ടു ശുചിമുറികളുടെ എണ്ണം കൂടി വിദ്യാഭ്യാസ ഓഫിസർമാർ പരിഗണിക്കണമെന്നും സ്കൂൾ മാന്വലിന്റെ കരടിൽ നിർദേശം. യുപി മുതലുള്ള മിക്സ്ഡ് സ്കൂളുകളിൽ പെൺകുട്ടികൾക്കു പ്രത്യേക വെയ്റ്റിങ് ഷെഡ് ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

പൊതു വിദ്യാലയങ്ങളിൽ 8–ാം ക്ലാസ് വരെ പരീക്ഷ എഴുതുന്നതിനോ ക്ലാസ് കയറ്റം നൽകുന്നതിലോ ഹാജർ കുറവ് തടസ്സമല്ല. 8–ാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകണം. 9–ാം ക്ലാസിൽ വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലാണു സ്ഥാനക്കയറ്റം. അർഹത നേടാത്തവർക്കായി സ്കൂൾ തലത്തിൽ ചോദ്യക്കടലാസ് തയാറാക്കി ‘സേ’ പരീക്ഷ നടത്താം.

5–ാം ക്ലാസ് വരെ 30 കുട്ടികളെയും 6,7,8 ക്ലാസുകളിൽ 35 കുട്ടികളെയും മാത്രമേ ഒരു ഡിവിഷനിൽ ഉൾപ്പെടുത്താവൂ. 9, 10 ക്ലാസുകളിൽ ആദ്യ ഡിവിഷനിൽ പരമാവധി 50 കുട്ടികളാകാം. അധികം വരുന്ന കുട്ടികൾക്ക് 45 പേർക്ക് ഒരു ഡിവിഷൻ എന്ന രീതിയിൽ പ്രവേശനം നൽകണം. 

ഒരു സ്കൂളിൽ കുറഞ്ഞത് ഒരു മലയാളം ഡിവിഷൻ ഉണ്ടായിരിക്കണം. ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാൻ കുറഞ്ഞത് 30 കുട്ടികൾ വേണം. 60 കുട്ടികൾ ഉണ്ടെങ്കിൽ 2 ഡിവിഷനാകാം. 

ടിസി ലഭിക്കാൻ വൈകി എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കരുത്. ടിസി ഇല്ലാതെ പ്രവേശനം നൽകുമ്പോൾ പ്രധാനാധ്യാപകൻ കുട്ടി മുൻപ് പഠിച്ചിരുന്ന സ്ഥാപനത്തിൽ അറിയിക്കണം. ആ സ്ഥാപനത്തിലെ പ്രധാനാധ്യാപകൻ ഉടൻ ടിസി സമ്പൂർണ പോർട്ടൽ മുഖേന അയച്ചുകൊടുക്കണം. ഇതിൽ വീഴ്ച വരുത്തുന്ന പ്രധാനാധ്യാപകർക്കെതിരെ നടപടിയുയുണ്ടാകും. 

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 18 വയസ്സ് വരെ പ്രവേശനം നൽകാം. ∙ ഓരോ ക്ലാസും സ്കൂൾ ലൈബ്രറി ഉപയോഗിക്കേണ്ട സമയം നിശ്ചയിച്ച് പട്ടിക പ്രദർശിപ്പിക്കണം. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള ഇടം സജ്ജമാക്കണം. 

സ്കൂൾ അസംബ്ലി 15 മിനിറ്റിൽ കവിയരുത്.  സ്കൂൾ അറ്റകുറ്റപ്പണി നടത്തേണ്ടത് തദ്ദേശ സ്ഥാപനം. എല്ലാ വർഷവും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ സ്കൂൾ തുറന്നു പ്രവർത്തിക്കാവൂ. സർക്കാർ സ്കൂളുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതു തദ്ദേശ സ്ഥാപനമാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടങ്ങളാണെങ്കിൽ അതു മാറ്റണം.സ്കൂൾ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചു യാത്ര ചെയ്യിപ്പിക്കരുത്.

0 comments: