2022, ജൂൺ 17, വെള്ളിയാഴ്‌ച

കുട്ടികളെ കുത്തി നിറച്ച് സ്കൂൾ വാഹനങ്ങൾ; അപ്രതീക്ഷിത ചെക്കിങ്ങുമായി മോട്ടോർവാഹനവകുപ്പ്

കുട്ടികളെ കുത്തി നിറച്ച് പോകുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർവാഹനവകുപ്പിന്റെ പരിശോധന. പത്തനംതിട്ടയുടെ മലയോര മേഖലയിൽ നിയമങ്ങൾ ലംഘിച്ച് സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെയാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി. രാവിലെ പരിശോധന നടത്തി ഇരുപതോളം വാഹനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.

എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കുട്ടികളെ കുത്തിനിറച്ച് മലയോര മേഖലയിലൂടെ ജീപ്പുകൾ അടക്കം നടത്തുന്ന നിയമലംഘനം നടത്തുകയായിരുന്നു . കുട്ടികളുടെ സരക്ഷ ഉറപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെയായിരുന്നു ജീപ്പുകളടക്കം സ്കൂളുകളിൽ നിന്ന് കുട്ടികളുമായി പോവുന്നത്. ഈ ജീപ്പുകളിൽ പലതിന്റെയും ഡോറുകളുടെ അടുത്ത് പോലും കുട്ടികൾ കൂട്ടമായി ഇരിക്കുന്നുണ്ട്.

റോഡിലെ ചെറിയൊരു അശ്രദ്ധ പോലും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയിലായിരുന്നു ഈ വാഹനങ്ങളുടെ സഞ്ചാരം. വാർത്തയ്ക്ക് പിന്നാലെ പത്തനംതിട്ട എൻഫോഴ്സ്മെന്റ്ആർടിഒ‌ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ രാവിലെ തന്നെ പരിശോധന ആരംഭിച്ചു. ഇരുപത് വാഹനങ്ങളാണ് രാവിലെ പരിശോധിച്ചത്. ഇതിൽ നിയമലംഘനം നടന്ന വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും, പിഴ ഈടാക്കുകയും ചെയ്തതായി എൻഫോഴ്സ്മെന്റ് ആർറ്റിഒ പറഞ്ഞു. ജില്ലയിലാകമാനം പരിശോധനകൾ തുടരുമെന്നും ജീപ്പുകളിലടക്കം സുരക്ഷ ഉറപ്പാക്കിയെ കുട്ടികളെ കൊണ്ടുപോകാനനുവദിക്കൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

0 comments: