2022, ജൂൺ 30, വ്യാഴാഴ്‌ച

സര്‍വ്വകലാശാലാ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം; പതിനഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍

 

ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മൂന്നു കമ്മീഷനുകളില്‍ പെട്ട പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സര്‍വ്വകലാശാലയിലെയും വിവരവിനിമയ - സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്നുള്ള നിര്‍വ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം
പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ (പ്രോ വൈസ് ചാന്‍സലര്‍, എം ജി സര്‍വ്വകലാശാല) മന്ത്രിയെ അറിയിച്ചു.

ചെയര്‍മാനു പുറമെ, കമ്മീഷന്‍ അംഗങ്ങളായ ഡോ. കെ അനില്‍കുമാര്‍ (രജിസ്ട്രാര്‍, കേരള സര്‍വ്വകലാശാല), ഡോ. എ പ്രവീണ്‍ (രജിസ്ട്രാര്‍, കെ.ടി.യു), ഡോ. സി എല്‍ ജോഷി (മുന്‍ രജിസ്ട്രാര്‍, കലിക്കറ്റ് സര്‍വ്വകലാശാല) എന്നിവരും ചേര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു സന്നിഹിതനായിരുന്നു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെയും സര്‍വ്വകലാശാലാ നിയമ പരിഷ്‌കരണ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ലഭിക്കുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

0 comments: