2022, ജൂലൈ 28, വ്യാഴാഴ്‌ച

കേന്ദ്രീയ വിദ്യാലയങ്ങളില്‍ 12,000ല്‍ അധികം അധ്യാപക ഒഴിവുകള്‍; നവോദയ സ്കൂളുകളില്‍ 3000ത്തോളം: വിദ്യാഭ്യാസ മന്ത്രാലയം

 

രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 12,000-ലധികം അധ്യാപക തസ്തികകള്‍  ഒഴിവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  റിപ്പോര്‍ട്ട്.അതേസമയം 9,000 -ലധികം അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട് (1,162), മധ്യപ്രദേശ് (1,066), കര്‍ണാടക (1,006) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അധ്യാപക തസ്തികകളില്‍ഒഴിവുള്ളത്.

2021ലെ കണക്കനുസരിച്ച്‌, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തുടനീളമുള്ള നവോദയ വിദ്യാലയങ്ങളിലെ (NVs) അധ്യാപക തസ്തികകളില്‍ 3,156 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ജാര്‍ഖണ്ഡിലാണ് (230) ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ട് പിന്നിലായി അരുണാചല്‍ പ്രദേശിലും അസമിലും 215 ഒഴിവുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവിയാണ് കണക്കുകള്‍ പങ്കുവെച്ചത്.

രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 12,044 അധ്യാപക തസ്തികകളും 1,332 അനധ്യാപക തസ്തികകളും ഒഴിവുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലംമാറ്റം, വിരമിക്കല്‍ എന്നിവ മൂലമാണ് ഒഴിവുകള്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.'ഒഴിവുകള്‍ നികത്തുന്നത് തുടര്‍ച്ചയായ നടപടിക്രമാണ്. റിക്രൂട്ട്മെന്റ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഒഴിവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പഠന കാര്യങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ (കെവിഎസ്) താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം 9,161 അധ്യാപകരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളത്.

ഇതിന് പുറമെ, പശ്ചിമ ബംഗാള്‍ (964), ഒഡീഷ (886), മഹാരാഷ്ട്ര (705) എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിലും ഒഴിവുകളുണ്ടെന്നും മന്ത്രി പറഞ്ഞു. 2021 വരെ 457 അധ്യാപക തസ്തികകള്‍ ഒബിസിക്കായും എസ്സിക്ക് 337 തസ്തികകളും സംവരണം ചെയ്തിട്ടുണ്ട്.എന്നാല്‍ 163 ഇഡബ്ല്യുഎസ്, 168 എസ്ടി തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. നവോദയ വിദ്യാലയങ്ങളില്‍ 194 ഇഡബ്ല്യുഎസ്, 676 ഒബിസി, 470 എസ്‌സി, 234 എസ്ടി അധ്യാപക തസ്തികകളില്‍ ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങള്‍ സൗജന്യ പ്രവേശനം നല്‍കിയിരുന്നു. പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീമിന് കീഴില്‍ രാജ്യത്തുടനീളമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നല്‍കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, സാമ്ബത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുക, എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 23 വയസ്സ് ആകുന്നതു വരെ അവര്‍ക്ക് ഈ സഹായങ്ങള്‍ നല്‍കണമെന്നും പദ്ധതി നിര്‍ദേശിക്കുന്നു. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച്‌ വ്യത്യസ്ത ക്ലാസുകളില്‍ പ്രവേശിപ്പിക്കുമെന്ന് കെവിഎസ് അധികൃതര്‍ പറഞ്ഞിരുന്നു. കൂടാതെ, അവര്‍ക്ക് 1 മുതല്‍ 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ട്യൂഷന്‍ ഫീസ്, വിദ്യാലയ വികാസ് നിധി(വിവിഎന്‍) ചാര്‍ജുകള്‍ മുതലായവ അവര്‍ നല്‍കേണ്ടതില്ല.

0 comments: