2024, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ നിന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ പിൻമാറുന്നു; കാരണം?

 

വിദേശവിദ്യാർഥികളുടെ ഇഷ്ട കേന്ദ്രമായിരുന്നു യു.കെ. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയുകയാണ്.ബ്രിട്ടീഷ് സർക്കാരിന്റെ കടുത്ത നിയമങ്ങളാണ് അവിടത്തെ സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് പിൻമാറാൻ ഇന്ത്യൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത്. സർക്കാർ ധനസഹായത്തോടെയുള്ള സ്കോളർഷിപ്പുകളില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം, പഠനാനന്തര തൊഴില്‍ വിസയുടെ പുനഃപരിശോധന എന്നിവ തിരിച്ചടിയായതോടെയാണ് ഈ പിൻമാറ്റം. നൈജീരിയയില്‍ നിന്ന് 46ശതമാനം വിദ്യാർഥികളാണ് പിൻമാറിയത്.

പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിരുദധാരികള്‍ക്കായുള്ള ഗ്രാജ്വേറ്റ് റൂട്ട് വിസക്ക് റിവ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ബിരുദത്തിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലിയില്‍ തുടരാനും പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നല്‍കുന്നതാണ് ഈ വിസ. ഈ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ പുനഃപരിശോധിക്കാൻ ആഭ്യന്തരമന്ത്രാലം സ്വതന്ത്ര മൈഗ്രേഷന്‍ ഉപേദശക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇതാണ് അപേക്ഷകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം.

സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകളുള്ള വിദ്യാർഥികള്‍ ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യു.കെയിലേക്ക് കൊണ്ടുവരുന്നതിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ബിരുദ പഠനത്തിനുള്ള വിദേശ വിദ്യാർഥികളുടെ മൊത്തം എണ്ണം 0.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും നൈജീരിയയിലും നിന്നുമുള്ള വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായി യൂനിവേഴ്സിറ്റീസ് ആന്‍ഡ് കോളജ് അഡ്മിഷന്‍ സര്‍വീസിന്റെ (യു.സി.എ.എസ്) കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളില്‍ നാലു ശതമാനം ഇടിവാണുണ്ടായത്. അതേസമയം ചൈന, തുര്‍ക്കി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ ഏറെ മുന്നില്‍.

0 comments: