2024, ജൂൺ 21, വെള്ളിയാഴ്‌ച

നീറ്റ് പരീക്ഷ വിവാദം: നീറ്റ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിനും എൻ.ടി.എക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.

                                 


ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും കേന്ദ്ര സർക്കാറിനും നോട്ടീസയച്ച് സുപ്രീംകോടതി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിൽ ജൂലൈ എട്ടിനകം തന്നെ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം അംഗീകരിച്ചു. ജൂലൈ എട്ടിന് ഹരജികൾ വീണ്ടും പരിഗണിക്കും.

നിലവിൽനീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൂടാതെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നും, മാത്രമല്ല കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.

സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഹരജിയും നീറ്റ് കൗൺസലിങ് തടയണമെന്ന് ആവശ്യപെട്ടുള്ള ഒരുകൂട്ടം ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. അനുകൂല വിധിയുണ്ടായില്ലെങ്കിലും കോടതി എൻ.ടി.എയെ രൂക്ഷമായി തന്നെ വിമർശിച്ചു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി ഉന്നയിച്ചു. ഇപ്പൊൾ ഹരജികളെല്ലാം ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

ജൂൺ നാലിനാണ് മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും ചോദ്യപേപ്പർ ചോർന്നെന്നും വ്യാപക പരാതിയുയർന്നു. കൂടാതെ ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.


0 comments: